ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടി വേഗത്തിലാകാൻ സാധ്യത. എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് വിശദീകരിക്കാൻ ഡിജിപി ഇന്ന് തന്നെ എം.ആർ. അജിത് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേസ് ഡയറി തിരുത്തിയത് എഡിജിപിയുടെ ഓഫീസിലാണെന്നും പ്രതികൾ എത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉദ്യോഗസ്ഥരെ എഡിജിപി ശകാരിക്കുന്നതും ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ടിനൊപ്പം ഈ തെളിവുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തിന് മുമ്പ് രേഖാമൂലം വിശദീകരണം നൽകാനാണ് എം.ആർ. അജിത് കുമാറിന് നിർദേശം. ഒരു ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പുള്ള സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായാണ് വിശദീകരണം തേടിയിരിക്കുന്നത്. അതേസമയം, ഒഴിവ് വരുന്ന ഡിജിപി തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള ഉന്നതതല സ്ക്രീനിംഗ് കമ്മിറ്റി യോഗം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് നിർണായക നീക്കം. നിലവിൽ ഡിജിപി സ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയിൽ മുന്നിലുള്ള ഉദ്യോഗസ്ഥരിൽ ഒരാളാണ് എം.ആർ. അജിത് കുമാർ. എന്നാൽ അച്ചടക്ക നടപടി വന്നാൽ ആ സാധ്യത നഷ്ടമാകും.
