ചൂടുകൂടുന്നതിനിടെ സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് കുത്തനെ താഴുകയാണ്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിൽ കഴിഞ്ഞവർഷം ഈ ദിവസം ഉണ്ടായിരുന്നതിനേക്കാൾ 12 അടി വെള്ളം കുറവാണ് ഇപ്പോൾ. ഉത്പാദനം കൂട്ടിയതോടെ ജലഉപഭോഗം കൂടിയതും വലിയ തിരിച്ചടിയാണ്.
സംസ്ഥാന വൈദ്യുതി ബോർഡ് നേരിടുന്നത് ഇരുതലമൂർച്ചയുള്ള പ്രതിസന്ധിയാണ്. വൈദ്യുതി ഉപയോഗം കൂടുന്നതിനൊപ്പം ഡാമുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇടുക്കി പദ്ധതിയിലെ പരമാവധി സംഭരണ ശേഷി 1459.49 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ്. ഇപ്പോഴാകട്ടെ ഡാമിലുള്ളത് 473.01 ദശലക്ഷം ക്യൂബിക് മീറ്റർ മാത്രവും. സംഭരണ ശേഷിയുടെ 32.41%.
മഴക്കാലത്തേക്ക് ഇനിയും ഒരുമാസത്തെ ദൂരമുണ്ട്. ഉത്പാദനം കൂട്ടിയതിനാൽ ജലനിലപ്പ് ഓരോ മണിക്കൂറിലും താഴ്ന്നു കൊണ്ടിരിക്കുയുമാണ്. കക്കിയിൽ ഉള്ളത് 128.95 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം. സംഭരണ ശേഷിയുടെ 28.01 ശതമാനം മാത്രമാണ് ഇത്. പമ്പയിൽ ദശാംശം പൂജ്യം ആറ് ശതമാനം മാത്രമാണുള്ളത്. സംഭരണശേഷി കുറഞ്ഞ മൂഴിയാറിൽ 49.05 ശതമാനം വെള്ളം ബാക്കിയുണ്ട്. ഇതു പക്ഷെ ദശാംശം അഞ്ച് ഏഴ് ദശലക്ഷം ക്യുബിക് മീറ്റർ മാത്രമാണ്.
മാട്ടുപ്പെട്ടി 26.18%, പൊന്മുടി 26.8%, ഇരട്ടയാർ 13.79%, കല്ലാർ 16.63% എന്നിങ്ങനെയാണ് ചെറിയ സംഭരണകളിൽ ഇന്നലെ വൈകിട്ടുള്ള ജലനിരപ്പ്. സംഭരണശേഷം അൽപം കൂടുതലുള്ള ഇടമലയാറിൽ 296.69 ദശലക്ഷം ക്യുബിക് മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്, 29.37 ശതമാനം വരുമിത്. ഷോളയാറിൽ 32.62 ശതമാനം, പെരിങ്ങൽകുത്തിൽ 21.78 ശതമാനം, കുറ്റ്യാടിയിൽ 32.33 ശതമാനം, ബാണാസുര സാഗറിൽ 21.57 ശതമാനം എന്നിങ്ങനെയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
