സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നിർണായക നീക്കവുമായി കെഎസ്ഇബി. ചരിത്രത്തിൽ ആദ്യമായി യൂണിറ്റിന് 2.95 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെകി (SECI) വഴിയാണ് 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കുക.
സംസ്ഥാനത്ത് പീക്ക് അവറുകളിൽ 200 മുതൽ 400 മെഗാവാട്ട് വരെ അധിക വൈദ്യുതിയുടെ ആവശ്യകത അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ കരാർ. വെൽസ്പൺ റിന്യൂവബിൾ എനർജിയിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയാണ് സെകി മുഖേന കെഎസ്ഇബിക്ക് ലഭിക്കുക. യൂണിറ്റിന് 2.95 രൂപ നിരക്കിൽ, 7 പൈസ ട്രേഡിങ് മാർജിൻ ഉൾപ്പെടുത്തിയാണ് കരാർ.
കരാർ പ്രകാരം നിശ്ചിത സമയത്ത് വൈദ്യുതി ലഭ്യമാക്കുന്നതിൽ വീഴ്ച വന്നാൽ കരാർ നിരക്കിന്റെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കും. ഇന്നലെ നടന്ന ഹിയറിങ്ങിലാണ് വൈദ്യുതി വാങ്ങുന്നതിനുള്ള അനുമതി റെഗുലേറ്ററി കമ്മീഷൻ നൽകിയത്.നിലവിൽ അനുവദിച്ച 200 മെഗാവാട്ടിന് പുറമെ 500 മെഗാവാട്ട് കൂടി ലഭ്യമാക്കാനുള്ള സാധ്യതയുണ്ടെന്നും സെകി കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനത്തേക്കാൾ ഉപഭോഗം കൂടുതലായതിനാൽ പവർ എക്സ്ചേഞ്ചിനെയും ഹ്രസ്വകാല കരാറുകളെയും ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ പുനരുപയോഗ ഊർജം ലഭ്യമാകുന്നതോടെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
