പാലക്കാട് നെന്മാറയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ശിക്ഷ സംബന്ധിച്ച വാദം പൂർത്തിയായ ശേഷം ജഡ്ജി കെന്നത്ത് ജോർജ് വിധി പ്രഖ്യാപിക്കും.കൊലപാതകം, തടഞ്ഞുനിർത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കുറ്റക്കാരനെന്ന് പ്രഖ്യാപിച്ച ശേഷവും കോടതിയിൽ പ്രകോപനപരമായ പെരുമാറ്റം തുടർന്ന ചെന്താമര, “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ” എന്ന് കോടതിയിൽ പറഞ്ഞതും ശ്രദ്ധേയമായി.പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ആവശ്യപ്പെടുന്നത്.
2025 ജനുവരി 27-നാണ് നെന്മാറയിൽ അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് പ്രതി ഈ ഇരട്ടക്കൊല നടത്തിയത്. സമൂഹത്തിൽ വലിയ ആശങ്ക ഉയർത്തിയ കേസിലെ ശിക്ഷാവിധിയിലേക്കാണ് ഇന്ന് ഏവരുടെയും ശ്രദ്ധ.
