കനത്ത ചൂടിൽ വെന്തുരുകയാണ് കേരളം. പകൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് താപനില ഉയരുന്നത്. ഒപ്പം അൾട്രാവയലറ്റ് സൂചികയും കൂടുകയാണ്. കോന്നി സ്റ്റേഷനിൽ യു വി ഇൻഡെക്സ് 9 ആണ് ഇന്ന് രേഖപ്പെടുത്തിയത്. മൂന്നാർ, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കൊട്ടാരക്കര സ്റ്റേഷനുകളിൽ യു വി ഇൻഡെക്സ് 8 ആണ്. ഈ സ്റ്റേഷനുകൾക്ക് ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. താപനില ഉയരുന്ന പശ്ചാത്തലത്തിൽ വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്.
സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് പേർക്കാണ് സൂര്യാതപമേറ്റത്. കൊല്ലത്ത് കൊട്ടിയം സ്വദേശി നിഹാൽ നജീബിന് ബൈക്കിൽ യാത്ര ചെയ്യവേ കയ്യിലാണ് സൂര്യാഘാതമേറ്റത്. പാലക്കാട് രണ്ട് പേർക്ക് സൂര്യാഘാതമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്. രണ്ട് ദിവസം കൂടി ഈ നില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ അതീവ ജാഗ്രത പുലർത്താനും നിർദേശമുണ്ട്. അതേസമയം കനത്ത ചൂടിന് ആശ്വാസമായി ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് വേനൽ മഴ എത്തുമെന്നാണ് കണക്കുകൂട്ടൽ.
