സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. തെറ്റ് തിരുത്തൽ രേഖ ഉൾപ്പെടെ രണ്ട് സുപ്രധാന രേഖകളാണ് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്നത്.
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സംസ്ഥാന ഘടകം സമർപ്പിച്ച അവലോകന റിപ്പോർട്ട് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗം തള്ളിയിരുന്നു. നേതൃത്വത്തിനുണ്ടായ വീഴ്ചകൾ ആവശ്യമായ ഗൗരവത്തോടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിമർശനമാണ് പോളിറ്റ് ബ്യൂറോ ഉയർത്തിയത്.
ഇതേ വിഷയത്തിൽ കേന്ദ്ര കമ്മിറ്റി യോഗത്തിലും കടുത്ത വിമർശനങ്ങൾ ഉയരാനാണ് സാധ്യത. കേരള ഘടകത്തിലെ സംഘടനാ പ്രവർത്തനങ്ങളും നേതൃത്വത്തിന്റെ പ്രവർത്തന രീതിയും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. നേതൃത്വമാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പാർട്ടിക്കുള്ളിൽ ശക്തമാകുന്നതിനിടെയാണ് പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.
