കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്നും തുടരും. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അടിയന്തര പ്രാധാന്യമുള്ള നിരവധി അജണ്ടകൾക്ക് അംഗീകാരം നൽകിയെങ്കിലും, അധ്യാപക നിയമനങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ഇന്നത്തെ യോഗത്തിൽ പരിഗണിക്കും.
പുതിയ കോളേജുകൾക്കും കോഴ്സുകൾക്കും അഫിലിയേഷൻ നൽകുന്നതിനായി മുൻ സിൻഡിക്കേറ്റ് സമിതി നൽകിയ ശുപാർശകൾ റദ്ദാക്കാൻ കഴിഞ്ഞ ദിവസത്തെ യോഗം തീരുമാനിച്ചു. അഫിലിയേഷൻ അപേക്ഷകൾ വീണ്ടും സമയബന്ധിതമായി പരിശോധിച്ച് പുതിയ ശുപാർശ സർക്കാരിന് സമർപ്പിക്കുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സിൻഡിക്കേറ്റ് അംഗീകാരം നൽകി. യൂണിവേഴ്സിറ്റി സെനറ്റ് ഹാളും സ്റ്റേഡിയവും നവീകരിക്കുന്നതിനും സ്റ്റേഡിയത്തോട് ചേർന്നുള്ള സർവകലാശാലയുടെ സ്ഥലത്ത് ജിംനേഷ്യം ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കുന്നതിനുമാണ് ധാരണയായത്.
സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ, മലയാള മഹാനിഘണ്ടു എഡിറ്റർ എന്നീ തസ്തികകളിൽ അഡിഷണൽ ചുമതല നൽകുന്നതിനും സിൻഡിക്കേറ്റ് തീരുമാനിച്ചു.അധ്യാപക നിയമനങ്ങൾ, ഭരണപരമായ തീരുമാനങ്ങൾ, വികസന പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
