സംസ്ഥാനത്ത് ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലും കോടതിയുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കേസ് പ്രത്യേകമായി പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, എ.കെ. പ്രീത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി കേൾക്കുന്നത്. 2024-ലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഹർജിയിൽ സംസ്ഥാന സർക്കാർ വസ്തുതാ റിപ്പോർട്ട് സമർപ്പിക്കും. ദുരന്തത്തിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, നിലവിലെ സാഹചര്യം, ദുരന്തസാധ്യത കുറയ്ക്കാൻ കൈക്കൊണ്ട നടപടികൾ എന്നിവ അഡ്വക്കറ്റ് ജനറൽ കെ. ജാജു ബാബു കോടതിയെ നേരിട്ട് അറിയിക്കും.
കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പ്രദേശത്തെ പരിസ്ഥിതിക്കും ഭൂമിയുടെ സ്ഥിരതയ്ക്കും പ്രതികൂലമായി ബാധിക്കുന്നുണ്ടോയെന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ആവർത്തിക്കുന്ന ഉരുൾപൊട്ടലുകളുടെയും മണ്ണിടിച്ചിലുകളുടെയും പശ്ചാത്തലത്തിൽ ദുരന്തനിവാരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച നിർണായക ഇടപെടലുകളാണ് കോടതി പ്രതീക്ഷിക്കുന്നത്.
