മുംബൈ വിമാനത്താവളത്തിൽ വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഒരേ റൺവേയിൽ എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങൾ നേർക്കുനേർ എത്തിയതോടെയാണ് ആശങ്കജനകമായ സാഹചര്യമുണ്ടായത്. എയർ ട്രാഫിക് കൺട്രോളറുടെ സമയോചിതമായ നിർദേശത്തെ തുടർന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം അവസാന നിമിഷം റദ്ദാക്കി.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേ പൂർണമായി ഒഴിഞ്ഞുമാറും മുമ്പ് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ടേക്ക് ഓഫ് അനുമതി ലഭിച്ചുവെന്നാണ് പ്രാഥമിക വിവരം. അപകടസാധ്യത തിരിച്ചറിഞ്ഞ എയർ ട്രാഫിക് കൺട്രോളർ ഉടൻ ഇടപെട്ടതോടെ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് നിർത്തിവെക്കുകയായിരുന്നു.
സംഭവത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. എയർ ഇന്ത്യയും വിമാനത്താവള അധികൃതരും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈയിൽ റൺവേ സുരക്ഷയും എയർ ട്രാഫിക് ഏകോപനവും സംബന്ധിച്ച് സംഭവം വീണ്ടും ചർച്ചയാകുകയാണ്.
