വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഓഹരി കൈമാറ്റ വിവാദത്തിൽ പ്രതികരിച്ചത്. എം.എസ്.സി നൽകിയ കത്ത് മന്ത്രിസഭ ചർച്ച ചെയ്തെന്നും, നിയമപരവും കരാർ സംബന്ധമായും എല്ലാ വശങ്ങളും കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
60 ശതമാനത്തോളം മാധ്യമങ്ങളും ഓഹരി കൈമാറ്റം നടന്നു കഴിഞ്ഞു എന്നാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ യഥാർത്ഥത്തിൽ അദാനി പോർട്ടും എം.എസ്.സിയും തമ്മിലുള്ള ചർച്ചകൾ ഒരു വർഷമായി നടന്നു വരികയാണെന്നും, 2026 ജൂൺ 5-ന് ദേശാഭിമാനി പത്രത്തിൽ ഇതുസംബന്ധിച്ച വാർത്തകൾ വന്നിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ എം.ഡി ചുമതലയേൽക്കുന്നതിന് മുൻപേ തന്നെ ഈ നീക്കങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം, വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളെയും മുഖ്യമന്ത്രി തള്ളി. കൺസഷൻ എഗ്രിമെന്റ് വായിച്ചുപോലും നോക്കാതെയാണ് പ്രതിപക്ഷ നേതാവ് നിയമസഭയിൽ സംസാരിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പാർട്ടിക്കുള്ളിൽ നിന്ന് വിമർശനമുണ്ടെന്ന പ്രചാരണവും മുഖ്യമന്ത്രി നിഷേധിച്ചു.കെസി വേണുഗോപാൽ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും, ചില മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ മാത്രമാണെന്നും വിഡി സതീശൻ പറഞ്ഞു.
