സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന്റെയും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിന്റെയും പേരിൽ ഒരാളെ നാടുകടത്താനാകില്ലെന്ന് ബോംബെ ഹൈക്കോടതി. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുൽ വാഹിദ് ചൗധരിക്കെതിരായ ഒരു വർഷത്തെ നാടുകടത്തൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിമർശനം.സർക്കാർ തീരുമാനങ്ങളെ എതിർക്കുന്നതും സമാധാനപരമായി പ്രതിഷേധിക്കുന്നതും ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്ന് ജസ്റ്റിസ് മാധവ് ജാംദാർ വ്യക്തമാക്കി. “ബിജെപി സർക്കാർ മുർദാബാദ്”, “അമിത് ഷാ മുർദാബാദ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ മാത്രം നാടുകടത്തലിന് അടിസ്ഥാനമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പോലീസ് ഉദ്യോഗസ്ഥർ മന്ത്രിമാരുടെ ജീവനക്കാരല്ല, പൊതുജനങ്ങളോട് ഉത്തരവാദിത്തമുള്ള പൊതുസേവകരാണെന്നും കോടതി ഓർമ്മിപ്പിച്ചു. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചു.പൗരത്വ ഭേദഗതി നിയമം, എൻആർസി, വഖഫ് ഭേദഗതി ബിൽ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുംബൈ പോലീസ് ചൗധരിക്കെതിരെ നാടുകടത്തൽ നടപടി സ്വീകരിച്ചിരുന്നത്. ഈ നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.
