മുസ്ലിം ലീഗ് മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിൽ കോഴിക്കോട് ജില്ലയെ അവഗണിച്ചെന്ന് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ജില്ലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിന് പിന്നാലെ, സ്റ്റാഫ് നിയമനത്തിനായി ജില്ലാ കമ്മിറ്റി നൽകിയ ശുപാർശ പട്ടിക പോലും പരിഗണിച്ചില്ലെന്നാണ് അംഗങ്ങൾ ആരോപിച്ചത്. വിഷയം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പരിഹാര നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ അറിയിച്ചു.
അഞ്ച് ലീഗ് മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിനായി കോഴിക്കോട് ജില്ലാ കമ്മിറ്റി ആകെ 26 പേരുടെ പട്ടികയാണ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. പ്രാഥമിക പട്ടികയിൽ 13 പേരും അധിക പട്ടികയിൽ 13 പേരുമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ആദ്യഘട്ട നിയമനത്തിൽ ഇവരിൽ ആരെയും പരിഗണിച്ചില്ലെന്നും, തുടർന്ന് സമ്മർദങ്ങളെ തുടർന്ന് നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നതെന്നുമാണ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ വിമർശനം.
സ്റ്റാഫ് നിയമനം പൂർണമായും പാർട്ടി സമിതികൾ വഴിയാകുമെന്ന നേതൃത്വത്തിന്റെ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും ഇതാണ് കോഴിക്കോട് ജില്ലയ്ക്ക് തിരിച്ചടിയായതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. നിയമനത്തിന് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും തുടർഘട്ടങ്ങളിൽ പരിഹാര നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി വിശദീകരിച്ചു.
കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ. ഫൈസൽ ബാബുവിന്റെ സ്റ്റാഫിൽ പാർട്ടി പ്രവർത്തകനല്ലാത്തയാളെ ഉൾപ്പെടുത്തിയെന്ന വിമർശനവും യോഗത്തിലുയർന്നു. ഇക്കാര്യത്തിൽ മാറ്റം വരുത്തുമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായും യോഗത്തിൽ അറിയിച്ചു.തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷിനെ സന്ദർശിച്ച കോഴിക്കോട് കോർപറേഷൻ പ്രതിനിധി സംഘത്തിൽ ലീഗ് കൗൺസിലർ എസ്.വി. ഷമീൽ തങ്ങൾ പങ്കെടുത്തതും യോഗത്തിൽ വിമർശനത്തിന് ഇടയാക്കി. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ്-എൽഡിഎഫ് രാഷ്ട്രീയ തർക്കം നിലനിൽക്കുന്നതിനിടെയുള്ള ഇത്തരം സന്ദർശനം പാർട്ടിക്ക് അവമതിപ്പായെന്നാണ് വിമർശനം.
വിവിധ വിഷയങ്ങളിൽ കടുത്ത ചർച്ചകൾ നടന്നതോടെ ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ജില്ലാ കമ്മിറ്റി യോഗം രാത്രി എട്ട് മണിവരെയായി നീണ്ടു. അതേസമയം, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ലീഗ് മന്ത്രിമാരുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ യോഗത്തിൽ കാര്യമായി ചർച്ചയായില്ല.
