ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിലും അന്ധ്രാപ്രദേശിലും ബാംഗ്ലൂരിലും അടക്കം ക്ഷേത്രങ്ങളിൽ നിർണയക പരിശോധന നടത്തി. ശബരിമല സ്വർണ്ണപ്പാളിയിൽ നിന്ന് അപഹരിച്ച സ്വർണ്ണം സ്മാർട്ട് ക്രിയേഷനിൽ നിന്നും വിവിധ ക്ഷേത്രങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഉരുക്കി എടുത്ത സ്വർണം ഇത്തരത്തിൽ മാറ്റിയതിലൂടെ സാമ്പത്തിക നേട്ടത്തിനപ്പുറം തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ.
നാലിൽ അധികം ക്ഷേത്രങ്ങളിൽ സമീപനാളുകളിൽ സ്മാർട്ട് ക്രിയേഷൻസ് നിർമ്മാണ പ്രവർത്തനം നടത്തിയെന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളിൽ നേരിട്ട് എസ് ഐ ടി പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കിയ എസ് ഐ ടി സംഘം സംസ്ഥാനത്ത് തിരിച്ചെത്തി. ഉടൻതന്നെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ് ഐ ടി കോടതിയ്ക്ക് കൈമാറും.കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ് ഐ ടി.
