കാഫിർ സ്കീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്നെ പ്രതി ചേർക്കാൻ സാധ്യത. റിബേഷ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച കോടതി പരിഗണിക്കും. അതേസമയം, കേസിൽ മുഖ്യപ്രതിയായ ജിതിൻ ഭാസ്കരന്റെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.
വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജിതിന്‍ ഭാസ്‌കരനിട്ട പോസ്റ്റ് റിബേഷ് ഷെയര്‍ ചെയ്തെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ആദ്യഘട്ടത്തില്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത നേതാക്കളെ ചോദ്യം ചെയ്ത കൂട്ടത്തില്‍ റിബേഷും ഉള്‍പ്പെട്ടിരുന്നു. ജിതിൻ ഭാസ്കർ തന്നെയാണ് വിവാദ സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ജിതിന്റെ ഫോണിൽ നിന്ന് ഡാറ്റാ ക്ലിയർ ചെയ്തിരുന്നു. പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം ഉടൻ ലഭ്യമാകുമെന്നാണ് സൂചന. റിപ്പോർട്ട് പുറത്തുവരുന്നതോടെ സ്ക്രീൻഷോട്ട് ആദ്യമായി നിർമ്മിച്ചത് ആരെന്ന് കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കോഴിക്കോട് ജില്ലാ കോടതിയാണ് ജിതിന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കുന്നത്. ജിതിൻ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
