സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ അർഹതാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് കൃത്യം ഒരു മാസം മുൻപ് മാർച്ച് പതിനാറിനാണ് പദ്ധതി നടപ്പിലാക്കിയത്.പദ്ധതിയിലേയ്ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് സിപിഎമ്മിന്റെ ലോക്കൽ, ഏരിയ കമ്മിറ്റി തലങ്ങളിലൂടെയാണെന്നും അർഹരല്ലാത്തവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കാരണവശാലും പരിശോധനകൾ കൂടാതെ പദ്ധതി തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ സുരക്ഷാ പെൻഷനെ ചൊല്ലിയുള്ള അടിയന്തര പ്രമേയത്തിന് എ.സി. മൊയ്തീൻ എം.എൽ.എ അവതരണാനുമതി തേടി .പദ്ധതിയുടെ നടപടിക്രമങ്ങൾ മുൻവർഷം ഒക്ടോബറിലാണ് ആരംഭിച്ചതെന്നും കേസ് മാർട്ട് പോർട്ടൽ സംവിധാനത്തിലൂടെ വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക ജോലികളുടെ മൂല്യം അംഗീകരിക്കുക കൂടിയാണ് അന്ന് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും എ.സി. മൊയ്തീൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയിൽ കാര്യങ്ങൾ വ്യക്തമാണെന്ന പറഞ്ഞ സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചു.സർക്കാർ സ്ത്രീകളോട് അനാവശ്യമായ വീറും വാശിയും കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. സർക്കാരിന്റെ നിലപാടിൽ കടുത്ത പ്രതിഷേധമുണ്ടെന്ന് പ്രതിപക്ഷം സഭയിൽ രേഖപ്പെടുത്തിയെങ്കിലും വാക്ക്‌ഔട്ട് നടത്താതെ സഭാ നടപടികളിൽ തുടർന്നു.
