സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ സി ഷാ അന്വേഷിച്ച് സമർപ്പിച്ച ഒരു റിപ്പോർട്ടുണ്ട്. പതിറ്റാണ്ടുകളോളം രാജ്യത്തു ലഭ്യമല്ലാതിരുന്ന ആ റിപ്പോർട്ട് ഒടുവിൽ ഓസ്ട്രേലിയയിലെ പബ്ളിക് ലൈബ്രറിയിൽ നിന്നാണ് പൂർണമായും വീണ്ടെടുത്തത്. ഷാ കമ്മിഷൻ റിപ്പോർട്ട് അടിയന്തരാവസ്ഥയെക്കുറിച്ച് കണ്ടെത്തിയ സത്യങ്ങൾ നിരവധിയാണ്.1975ൽ അലഹാബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുന്നു. അതോടെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാനുള്ള അവകാശം നഷ്ടപ്പെടുന്നു. സുപ്രീം കോടതിയിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ആ വിധിയിൽ ഒരു തിരുത്തുവരുത്തുന്നു. എം പി സ്ഥാനം നഷ്ടപ്പെടുമെങ്കിലും പ്രധാനമന്ത്രിയായി തുടരാൻ തടസ്സമില്ല എന്നായിരുന്നു ആ വിധി. അപ്പോഴും പൂർണാധികാരം ഇല്ലാത്ത സ്ഥിതി. ഇതോടെ ഇന്ദിരാഗാന്ധിക്ക് ഭരണത്തിൽ തുടരാനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അടിയന്തരാവസ്ഥയ്ക്കുള്ള സാഹചര്യം ഒരുക്കാൻ ആദ്യം ചെയ്തത് ഇന്ദിരാ ഗാന്ധി അനുകൂല റാലി സംഘടിപ്പിക്കുകയായിരുന്നു. ഇതിനായി ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിലെ 983 ബസുകളും സർക്കാർ പിടിച്ചെടുത്തു. രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാർ വാഹനങ്ങളും എത്തിച്ചു. ഇതിൽ സർക്കാർ ഉദ്യോഗസ്ഥരെയും ബന്ധുക്കളേയും എത്തിച്ച് ദില്ലിയിൽ വലിയ റാലി നടത്തി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി തുടരണം എന്നായിരുന്നു ആ റാലിയുടെ മുദ്രാവാക്യം. ഇത്രയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു മുൻപു ചെയ്തതാണ്. രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ അടിയന്തരാവസ്ഥയുണ്ട് എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അങ്ങനെ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്ന് ഷാ കമ്മിഷൻ അക്കമിട്ട് വ്യക്തമാക്കി.
ഷാ കമ്മിഷൻ റിപ്പോർട്ടിലെ ആ കണ്ടെത്തലുകളുടെ പരിഭാഷ ഇങ്ങനെ: “സാമ്പത്തിക രംഗത്ത് പേടിക്കേണ്ട ഒന്നും ഉണ്ടായിരുന്നില്ല. ഇതിനു മുൻപിറങ്ങിയ ദ്വൈവാര റിപ്പോർട്ടുകളിലൊന്നിലും എന്തെങ്കിലും സുരക്ഷാ പ്രശ്നം രാജ്യം നേരിടുന്നതായി പറഞ്ഞിരുന്നില്ല. ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളുടേയോ പുറമെ നിന്നുള്ള ആക്രമണ സാധ്യതകളുടേയോ ഒരു സൂചനപോലും എങ്ങും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ആഭ്യന്തര പ്രശ്നമുണ്ടെന്ന് ഒരു സംസ്ഥാനം പോലും കേന്ദ്രത്തെ ഈ ദിവസങ്ങളിൽ അറിയിച്ചിരുന്നുമില്ല. 1975 ജൂൺ 25ന് മുൻപ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ വേണ്ട ഒരുക്കങ്ങളൊന്നും ആഭ്യന്തര മന്ത്രാലയം നടത്തിയില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി ഇന്‍റലിജൻസ് ബ്യൂറോയും അറിയിച്ചിരുന്നില്ല.”
“ആഭ്യന്തര സെക്രട്ടറിയോ ക്യാബിനറ്റ് സെക്രട്ടറിയോ പ്രധാനമന്ത്രിയുടെ സെക്രട്ടറിയോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പോകുന്ന വിവരം നേരത്തെ അറിഞ്ഞില്ല. എന്നാൽ പ്രധാനമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആർ കെ ധവാൻ വിവരങ്ങളെല്ലാം നേരത്തെ അറിഞ്ഞിരുന്നു. ആഭ്യന്തര മന്ത്രി ബ്രഹ്മാനന്ദ റെഡ്ഡി അവസാന നിമിഷം മാത്രമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന വിവരം അറിഞ്ഞത്. എന്നാൽ സഹമന്ത്രി മാത്രമായിരുന്ന ഓം മേത്ത തുടക്കംമുതൽ എല്ലാ വിവരവും അറിഞ്ഞു. തീരുമാനം എടുത്തത് പ്രധാനമന്ത്രി മാത്രമാണ്. അവസാന നിമിഷം അറിഞ്ഞ ബ്രഹ്മാനന്ദ റെഡ്ഡി ഒഴികെ മറ്റു ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം പിറ്റേന്ന് മന്ത്രിസഭായോഗത്തിൽ മാത്രമാണ് വിവരം അറിഞ്ഞത്. ബ്രഹ്മാനന്ദ റെഡ്ഡിയുമായി കൂടിയാലോചയുണ്ടായില്ല. അവസാന നിമിഷം തീരുമാനം റെഡ്ഡിയെ അറിയിക്കുക മാത്രമായിരുന്നു.”
അടിയന്തരാവസ്ഥ കാലത്തെ മാധ്യമങ്ങളെക്കുറിച്ച് വളരെ വിശദമായ അന്വേഷണമാണ് ജസ്റ്റിസ് ജെ സി ഷാ നടത്തിയത്. ചില മാധ്യമങ്ങൾ സർക്കാരിന്‍റെ കൂലിയെഴുത്തുകാരായി. ചിലർ സർക്കാരിനെ അനുകൂലിച്ചില്ലെങ്കിലും സർക്കാരിന് ഇഷ്ടപ്പെടാത്തതൊന്നും എഴുതിയില്ല. എതിർത്ത മാധ്യമങ്ങളെ സർക്കാർ പലവഴിക്ക് തടയുകയും ചെയ്തു.അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം മൂന്നു ദിവസത്തേക്ക് ഡൽഹിയിലെ മാധ്യമങ്ങളിലൊന്നും വൈദ്യുതി എത്തിയില്ല. സെൻസർഷിപ്പ് നിയമപരമാക്കാൻ സർക്കാർ തിടുക്കപ്പെട്ട് ബില്ല് പാസാക്കി. ആ ബില്ല് അനുസരിച്ച് മുഴുവൻ വാർത്തകളും സർക്കാരിന്‍റെ നിയന്ത്രണത്തിനു വിധേയമായിരുന്നു. പത്രങ്ങളെ സർക്കാർ നാലു വിഭാഗങ്ങളായി തിരിച്ചു. അതിൽ എ പ്ലസ് കാറ്റഗറിയിൽ വരുന്നവ സർക്കാരിനെ അനുകൂലിക്കുന്നവ ആയിരുന്നു. ആ പട്ടികയിലാണ് ദി ഹിന്ദുവും മലയാള മനോരമയും ഹിന്ദുസ്ഥാനും ഇന്ത്യൻ നേഷനും ലോകമാന്യയും എല്ലാ വന്നത്. ബി പ്ലസ് കാറ്റഗറിയിൽ വരുന്നവയായിരുന്ന സർക്കാരിനെ ഏറ്റവും വിമർശിച്ച് വാർത്തകൾ നൽകിയിരുന്നത്. ഈ പട്ടികയിലാണ് ഇന്ത്യൻ എക്സ്പ്രസ്, ദേശാഭിമാനി, കന്നഡ പ്രഭ, ദൈനിക് ആസ്സാം, സന്ദേശ്, പ്രദീപ് എന്നിവ വന്നത്. സർക്കാർ പരസ്യങ്ങൾ ബഹുഭൂരിപക്ഷം കിട്ടിയതും എ പ്ലസ് പത്രങ്ങൾക്കാണ്. ബി പ്ളസിൽ വന്നവയ്ക്കും ഒന്നും ലഭിച്ചില്ല.
കൂട്ടവന്ധ്യംകരണം പോലുള്ള പ്രവൃത്തികൾ ഒരുവശത്ത്. വാർത്താ തമസ്കരണം മറുവശ%A
