2019 ജനുവരിയിൽ കൊച്ചിൻ മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കമ്പനി രേഖകളിൽ 133.82 കോടി രൂപയുടെ ചെലവ് പെരുപ്പിച്ചു കാണിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തൽ. നികുതി വെട്ടിക്കാൻ ചെയ്തതാണ് എന്ന് കണ്ടെത്തൽ. ഇൻകം ടാക്സ് ഇന്‍ററിം സെറ്റിൽബോർഡിൽ കേസ് എത്തി. തർക്കമുള്ള തുകയുടെ നികുതി അടച്ച് കേസ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സിഎംആർഎല്ലിലെ തർക്കമുള്ള 133.82 കോടി രൂപയിൽ 1.72 കോടി രൂപ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി വീണ നടത്തുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് നൽകിയതാണ് എന്ന് കണ്ടെത്തി. ഇൽമെനൈറ്റിൽ നിന്ന് റുട്ടൈലും ടൈറ്റാനിയം ഡയോക്സൈഡ് ഉൽപന്നങ്ങളും നിർമിക്കുന്ന കമ്പനിയാണ് കൊച്ചി ആസ്ഥാനമായ സിഎംആർഎൽ. എസ് എൻ ശശിധരൻ കർത്തയാണ് മാനേജിങ് ഡയറക്ടർ. മകൻ ശരൺ എസ് കർത്തയാണ് ഡയറക്ടർ. ടി വീണ ബംഗളൂരുവിൽ റജിസ്റ്റർ ചെയ്ത ഐടി കൺസൾട്ടൻസി സ്ഥാപനമാണ് എക്സാലോജിക്. സിഎംആർഎല്ലിന് സോഫ്റ്റ് വെയറും വിപണന സഹായവും നൽകാൻ എന്നാണ് എക്സാലോജിക് എഴുതി നൽകിയിരിക്കുന്ന കരാർ. മൂന്നുവർഷ കാലയളവിലാണ് സിഎംആർഎൽ 1.72 കോടി രൂപ ടി വീണയുടെ എക്സാലോജിക്കിന് നൽകിയിരിക്കുന്നത്. ഈ തുക കൈപ്പറ്റിയ ശേഷം എക്സാലോജിക് പ്രത്യേക സേവനമൊന്നും നൽകിയില്ല എന്നാണ് ഇഡിയുടെ കുറ്റാരോപണം. ഇതിനു പുറമെ ടി വീണയുടെ വ്യക്തിപരമായ അക്കൌണ്ടിലേക്കും പണം എത്തി എന്നും കേസ് രേഖകൾ പറയുന്നു. മൂന്നുവർഷത്തിനിടയാണ് തുക കൈമാറിയത്. 2017 ജനുവരിക്കും 2020 ജൂണിനും ഇടയിലാണ് തുക കൈമാറ്റം നടന്നത്. കോവിഡ് കാലത്ത് പ്രവർത്തനം മന്ദീഭവിച്ച എക്സാലോജിക് പിന്നീട് പൂട്ടുകയും ചെയ്തു.
കേസിന്‍റെ നാൾവഴി
ജനുവരി 2019: സിഎംആർഎല്ലിൽ ആദായ നികുതി വകുപ്പ് റെയ്ഡിൽ 133.82 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തുന്നു.ഈ തുകയിൽ ടി വീണയുടെ പേരിലും എക്സാലോജിക്കിന്‍റെ പേരിലും മാസം തോറും നൽകിയ തുകയും ഉൾപ്പെടുന്നു.
2023 ജൂൺ: എക്സാലോജിക്ക് കേസിൽ അന്വേഷണത്തിന് ഇൻകംടാക്സ് ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് ഉത്തരവിടുന്നു
2023 ഡിസംബർ: കമ്പനി റജിസ്ട്രാർ ടി വീണയെ ചോദ്യം ചെയ്യുന്നു. സിഎംആർഎല്ലിന് എന്തു സേവനം നൽകിയിതിനാണ് തുക കൈപ്പറ്റിയത് എന്നായിരുന്നു അന്വേഷണം.
2024 ജനുവരി 31: കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം കേസ് അന്വേഷണത്തിന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനെ (എസ്എഫ്ഐഒ) ചുമതലപ്പെടുത്തുന്നു.
2024 ഫെബ്രുവരി 16: എസ് എഫ്ഐഒ അന്വേഷണത്തിന് എതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിക്കുന്നു. കോടതി ഹർജി തള്ളുന്നു
2025 മാർച്ച് 28: കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് എതിരേ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി
2025 ഏപ്രിൽ: ടി വീണ ഉൾപ്പെടെ 26 പേരെ പ്രോസിക്യൂട്ട് ചെയ്യാനായി എസ്എഫ്ഐഒ കുറ്റപത്രം ഫയൽ ചെയ്യുന്നു
2026 മേയ് 26: കേസിൽ ഇ ഡി അന്വേഷണം തടയാൻ ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തളളുന്നു
2026 മേയ് 27: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കണ്ണൂരെ വസതിയിലും തിരുവനന്തപുരത്തെ വാടകവീട്ടിലും ഉൾപ്പെടെ 10 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്.
2026 മേയ് 28: ടി വീണയുടേത് ഉൾപ്പെടെ 242 അക്കൌണ്ടുകളിലെ 18.36 കോടി രൂപ ഇഡി മരവിപ്പിക്കുന്നു
