ശബരിമലയിൽ യുവതീപ്രവേശനം നടന്ന ദിവസം തന്നെയും അന്നത്തെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എഡിജിപി എസ്. ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റിനിർത്തിയെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ. പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും പത്മകുമാർ ആരോപിച്ചു. പുറത്തുവരാനിരിക്കുന്ന ആത്മകഥയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്യാൻ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി നാളെ യോഗം ചേരാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. യുവതീപ്രവേശന ദിവസം താനും എസ്. ശ്രീജിത്തും മനഃപൂർവം മാറ്റിനിർത്തപ്പെട്ടുവെന്ന ആരോപണം പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുകയാണ്.യുവതീപ്രവേശനം നടന്ന ദിവസം താൻ തിരുവനന്തപുരത്തായിരുന്നുവെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നുമാണ് പത്മകുമാറിന്റെ വിശദീകരണം.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ദേവസ്വം രേഖകളിൽ ചെമ്പെന്ന് രേഖപ്പെടുത്തിയത് മറ്റാരോ ആണെന്നും അതിൽ ഒപ്പിടാൻ തന്നെ നിർബന്ധിച്ചുവെന്നുമുള്ള ആരോപണവും അദ്ദേഹം അടുത്ത വൃത്തങ്ങളോട് പങ്കുവെച്ചതായി റിപ്പോർട്ടുകളുണ്ട്.സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പത്മകുമാറിനെതിരെ നടപടി സംബന്ധിച്ച് ജില്ലാ കമ്മിറ്റി നാളെ തീരുമാനമെടുക്കും. യോഗത്തിന് തൊട്ടുമുമ്പാണ് പത്മകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നത്. അതേസമയം, അച്ചടക്ക നടപടി ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ആരോപണങ്ങളെന്ന വിലയിരുത്തലും പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
