മുൻ സർക്കാർ അവസാനകാലത്ത് തീർപ്പാക്കിയ വിജിലൻസ് കേസുകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ച് വനംവകുപ്പ്. അഴിമതി കേസുകളിൽ ഉദ്യോഗസ്ഥർക്ക് ഒരു ഇളവും നൽകേണ്ടെന്നാണ് വനംമന്ത്രി ഷിബു ബേബി ജോണിന്റെ നിർദേശം. ഉദ്യോഗസ്ഥർ സാമ്പത്തിക ആരോപണം നേരിട്ട ഫയലുകൾ വനംമന്ത്രിയുടെ ഓഫീസ് തിരിച്ചുവിളിച്ച് പരിശോധന തുടങ്ങി.
ഏപ്രിൽ 20 മുതൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പുവരെ അമ്പത് വിജിലൻസ് കേസുകളാണ് തീർപ്പാക്കിയത്. മിക്കവയും അതിഗുരുതര സ്വഭാവമുള്ളവയാണ്. ആര്യങ്കാവിൽ ഇല്ലാത്ത വാച്ചർമാർക്ക് പണം നൽകിയെന്ന പേരിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസ്, ഇതേ റേഞ്ചിൽ പ്രവൃത്തികൾ ടെൻഡർ ചെയ്ത കരാറുകാരന്റെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയ കേസ് എന്നിവ ഇതിൽപ്പെടും. ഈ സംഭവത്തിൽ 20 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെങ്കിലും ഏപ്രിൽ അവസാനം ഒത്തുതീർപ്പാക്കി. സാമ്പത്തിക ക്രമക്കേട് നടത്തിയ അസിസ്റ്റന്റ് കൺസർവേറ്ററെ കുറ്റവിമുക്തനാക്കിയതും ഇതേ കാലയളവിലാണ്.
കോന്നിയിൽ സർക്കാർ തേക്കിൻതോട്ടത്തിലെ തേക്ക് മുറിച്ചുകടത്തിയ കേസ് ഏപ്രിൽ 20ന് തീർപ്പാക്കി. ആറളത്ത് ബിപിഎൽ കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകിയതിലെ അഴിമതി തീർപ്പാക്കിയത് മെയ് രണ്ടിനാണ്. ഇതടക്കം 50 കേസുകളുടെയും ഫയലുകളുടെ പരിശോധന തുടങ്ങി. പരിശോധനയ്ക്ക് ശേഷം തീർപ്പാക്കിയ നടപടി വനംമന്ത്രി റദ്ദാക്കിയേക്കും. ഇവയുടെയൊക്കെ അന്വേഷണത്തിന് വനംവകുപ്പ് പുതിയ സംഘത്തെ നിയമിക്കാനും ആലോചിക്കുന്നുണ്ട്.
