ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. പ്രശസ്തമായ കൈഞ്ചി ധാം ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി എത്തിയ പൊലീസുകാർക്കെതിരെയാണ് ആരോപണം. ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മദ്യലഹരിയിലായിരുന്ന പൊലീസുകാർ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പിതാവിന്റെ പരാതി.
വിവരമറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി.
പൊലീസുകാരെ തടഞ്ഞുവെക്കുകയും പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. മെഡിക്കൽ പരിശോധനയിൽ പൊലീസുകാർ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നൈനിറ്റാൾ എസ്എസ്പി മഞ്ജുനാഥ് ടിസി അറിയിച്ചു. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഉത്സവത്തിന് തൊട്ടുമുമ്പ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ അതിക്രമം പ്രദേശത്ത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.
