തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷമായ രാഷ്ട്രീയ ആക്രമണവുമായി ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ. വിജയ്‌യുടെ സമീപകാല ഡെൽഹി സന്ദർശനത്തെ ചോദ്യം ചെയ്ത സ്റ്റാലിൻ, രാഷ്ട്രീയ എതിരാളികൾക്കും തനിക്കും രണ്ട് നീതി എന്ന വിജയ്‌യുടെ ഇരട്ടത്താപ്പിനെയും വിമർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡെൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ വിജയ് പോയ പശ്ചാത്തലത്തിലാണ് വിമർശനം.
ഡിഎംകെ ഭരണകാലത്ത് താൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡെൽഹിയിൽ പോയപ്പോഴൊക്കെ വിജയ് ഉന്നയിച്ച ആരോപണങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്റെ മറുപടി. ‘ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഡെൽഹിയിൽ പോയപ്പോഴെല്ലാം വിജയ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇ ഡി കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് ഞാൻ ഡെൽഹിക്ക് പോയതെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപിക്ക് മുന്നിൽ കീഴടങ്ങിയെന്നും അന്ന് ആക്ഷേപിച്ചു. കേന്ദ്രവുമായി രഹസ്യധാരണയുണ്ടാക്കാനാണ് മുൻനിരയിൽ സ്റ്റാലിന് സീറ്റ് നൽകിയതെന്നും വിജയ് പറഞ്ഞെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഇതേ ചോദ്യങ്ങൾ ഇപ്പോൾ വിജയ്‌ക്ക് നേരെ തിരിച്ചുവെക്കുകയാണ് സ്റ്റാലിൻ.
ഇപ്പോൾ ഡെൽഹിയിൽ പോയത് 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ റാലിയിലെ കൂട്ടത്തിരക്കും സിബിഐ അന്വേഷണവും നേരിടുന്ന കേസിൽ നിന്ന് രക്ഷപ്പെടാനാണോ? ബിജെപിയെ ശക്തമായി എതിർത്താൽ താങ്കളുടെ സർക്കാരിന് എന്തെങ്കിലും ഭവിഷ്യത്ത് ഉണ്ടാകുമെന്ന് ഭയക്കുന്നുണ്ടോ? എന്നും സ്റ്റാലിൻ ചോദിച്ചു.
മുമ്പ് ഡിഎംകെ സർക്കാർ കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങളെയും ത്രിഭാഷാ പദ്ധതിയെയും എതിർത്ത് ഫണ്ടിനായി പോരാടിയപ്പോൾ അതിനെ പരിഹസിച്ച വിജയ്, ഇപ്പോൾ നിതി ആയോഗ് യോഗത്തിൽ അതേ ഡിഎംകെ സർക്കാരിന്റെ ആവശ്യങ്ങൾ തന്നെയാണ് ആവർത്തിച്ചതെന്നും സ്റ്റാലിൻ പരിഹസിച്ചു.
അതേസമയം, വിജയ് മുമ്പ് തനിക്കെതിരെ നടത്തിയ തരംതാണ വ്യക്തിപരമായ അധിക്ഷേപങ്ങൾ പോലെ താൻ തരം താഴില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.
