ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ നിലപാട് മാറ്റവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വലിയൊരു സമാധാന കരാറിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചു. ആക്രമണം നിർത്തിയെന്നും വരും ദിവസങ്ങളിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇറാൻ ഈ കരാർ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.ഇറാനെതിരായ തുടർച്ചയായ ആക്രമണങ്ങൾക്കിടെ അപ്രതീക്ഷിതമായ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി. വരും ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഒപ്പുവെക്കുമെന്നാണ് വിവരം. ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അമേരിക്കയെ പ്രതിനിധീകരിക്കുമെന്നുമാണ് ട്രംപ് അറിയിച്ചത്.
ഖത്തർ, യുഎഇ, പാകിസ്ഥാൻ എന്നിവരാണ് സംഘർഷം കുറയ്ക്കുന്നതിനായി ഇടപെട്ട് അമേരിക്കയെ ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ലെബനൻ ഉൾപ്പെടെ ചില മേഖലകളിൽ 60 ദിവസത്തെ വെടിനിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ, ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ്, ആണവായുധ വികസനം ഒഴിവാക്കുമെന്ന ഇറാന്റെ ഉറപ്പ് എന്നിവ കരാറിന്റെ ഭാഗമായി ചർച്ചയായിട്ടുണ്ടെന്നും വിവരങ്ങൾ പറയുന്നു.
കരാറിന് “ഇസ്ലാമാബാദ് കരാർ” എന്ന് പേര് നൽകുമെന്ന വിവരവും പുറത്തുവരുന്നുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ട്രംപ് മുന്നോട്ട് വെച്ച കരാർ ഇറാൻ തള്ളിയതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, ഒമാൻ തീരത്ത് സഞ്ചരിച്ചിരുന്ന എംടി ജൽവീർ എന്ന ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായ സംഭവത്തിൽ ഇന്ത്യ അമേരിക്കയോട് വിശദീകരണം തേടിയിരിക്കുകയാണ്. യുഎസ് നയതന്ത്രജ്ഞനെ ന്യൂഡൽഹിയിലേക്ക് വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. അറബിക്കടലിലും ഒമാൻ തീരപ്രദേശങ്ങളിലും സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കാജനകമാകുന്ന പശ്ചാത്തലത്തിലാണ് ഈ നയതന്ത്ര ഇടപെടൽ.
