കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാനാണ് മരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വിമാനത്താവള ടെർമിനലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ്. സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയത്. കുവൈറ്റ് വിമാനത്താവളവും ആക്രമണത്തിൽ കേടുപാടുകൾക്ക് വിധേയമായി. ഇതോടെ ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ക്വിഷം ദ്വീപിന്റെ ഭാഗത്ത് അമേരിക്ക നടത്തിയ സൈനിക നടപടികൾക്കുള്ള തിരിച്ചടിയായാണ് ആക്രമണമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തിന് മറുപടിയായാണ് കുവൈറ്റിലെയും ബഹ്റൈനിലെയും ലക്ഷ്യങ്ങൾ തെരഞ്ഞെടുത്തതെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ആക്രമണത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും നിരവധി വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്
