വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. രോഗം ബാധിച്ചവരെല്ലാം കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർത്ഥികളാണ്.ഇന്ന് ലഭിച്ച പരിശോധനാഫലങ്ങളിലാണ് പുതിയ ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചത്. അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ കണ്ടെത്തിയത്. ചികിത്സയ്ക്ക് ശേഷം എല്ലാവരും വീട്ടിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതര സങ്കീർണതകളില്ലെന്നും അധികൃതർ വ്യക്തമാക്കി.
രോഗവ്യാപനം തടയുന്നതിനായി നെൻമേനി പഞ്ചായത്തിനൊപ്പം അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലും സുൽത്താൻ ബത്തേരി നഗരസഭ പരിധിയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.അതേസമയം കോഴിക്കോട് പയ്യോളിയിലും ഷിഗല്ല സ്ഥിരീകരിച്ചു. വയറിളക്കം ബാധിച്ച മൂന്ന് വയസുകാരനാണ് രോഗബാധ കണ്ടെത്തിയത്. പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്ന് സ്വദേശിയായ കുട്ടി നിലവിൽ രോഗമുക്തനായി വീട്ടിൽ വിശ്രമത്തിലാണ്.കുറച്ച് ദിവസം മുൻപ് പനിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളെ തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പരിശോധന നടത്തിയത്. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
