പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. അമേരിക്കൻ സൈനിക ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടെന്ന ആരോപണത്തിന് പിന്നാലെ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ആക്രമണം ആരംഭിച്ചു. യു.എസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണം സ്വയം പ്രതിരോധ നടപടിയുടെ ഭാഗമാണെന്നാണ് അമേരിക്കയുടെ വിശദീകരണം.ഹോർമുസ് കടലിടുക്കിന് സമീപമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിൽ അമേരിക്കൻ സേനയ്ക്കും സഖ്യസേനകൾക്കും നേരെയുണ്ടായ ഭീഷണികൾക്ക് മറുപടിയായാണ് നടപടിയെന്നും യു.എസ് അധികൃതർ വ്യക്തമാക്കി.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ മേഖലയിലെ യു.എസ് താൽപര്യങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും എതിരെ തിരിച്ചടി നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ചില മേഖലകളിൽ തിരിച്ചാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.ഇതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ വ്യാപക സംഘർഷത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്. എണ്ണവിതരണത്തിനും ആഗോള വ്യാപാരത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് മേഖലയിലെ സ്ഥിതിഗതികൾ ലോക രാജ്യങ്ങൾ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്.
