കോതമംഗലം സിഐക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയ കേസിൽ മെയ് 3നാണ് അർജുൻ ആയങ്കിയും സംഘവും കോതമംഗലം പൊലീസിന്റെ പിടിയിലായത്. റിസോർട്ടിൽ പാർട്ടി നടത്തി പദ്ധതിയിടുന്നതിനിടെ ആയിരുന്നു അറസ്റ്റ്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഉടൻ കോതമംഗലം സിഐക്കെതിരെ വധഭീഷണി മുഴക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് എത്തി. സമാധാനപരനായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ല എന്നായിരുന്നു അർജുൻ ആയങ്കിയുടെ പോസ്റ്റ്. പൊലീസിന്റെ ഭാഗത്തുനിന്ന് തനിക്കും സുഹൃത്തുക്കൾക്കും എതിരെ ഉണ്ടായത് നിയമവിരുദ്ധ, അധികാര ദുർവിനിയോഗ, പ്രതികാര നടപടിയാണ് എന്നായിരുന്നു പോസ്റ്റിലെ ആരോപണം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. ഒപ്പം പിടിയിലായ കൂട്ടാളികൾ കൊച്ചിയിലെ ഗുണ്ടാസംഘങ്ങളിലെ അംഗങ്ങളാണ്. ജാമ്യത്തിൽ ഇറങ്ങിയതോടെ അർജുൻ ആയങ്കി സിഐക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ കൊലവിളി വലിയ വിവാദമായി മാറി. അതോടെ അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് ഉൾപ്പെടെ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
