സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിനെ വെള്ളിയാഴ്ച ഇ ഡി ചോദ്യം ചെയ്യും. എക്‌സാലോജിക് കമ്പനിയുടെയും വീണയുടെയും അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമെ സിഎംആര്‍എലുമായി ബന്ധപ്പെട്ട കരാര്‍ രേഖകളടക്കം ഹാജരാക്കാനാണ് നിര്‍ദേശം. വീണയ്ക്ക് പുറമെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത കമ്പനി ഡയറക്ടര്‍മാരായ കുടുംബാഗങ്ങളും, ഉദ്യോഗസ്ഥരായ എട്ട് പേരെയും അടുത്ത ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്യും.
ശക്തമായ രാഷ്ട്രീയ, നിയമ പ്രതിരോധങ്ങൾ മറികടന്നാണ് ഇ ഡി മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയെ ചോദ്യമുനയില്‍ എത്തിച്ചത്. രണ്ട് വര്‍ഷം മുമ്പ് ഇ ഡി ആരംഭിച്ച അന്വേഷണത്തില്‍ വീണയ്ക്ക് ആദ്യത്തെ സമന്‍സ്. ആദായനികുതി വകുപ്പിന്റെയും എസ്എഫ്‌ഐഒ ഉദ്യോഗസ്ഥരുടെയും ചോദ്യങ്ങള്‍ വീണ നേരത്തെ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇഡിയുടെ ചോദ്യങ്ങള്‍ കേവലം സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടുകളില്‍ ഒതുങ്ങില്ല. വീണയും എക്‌സാലോജിക്കും ഇതുവരെ നടത്തിയ മുഴുവന്‍ ഇടപാടുകളും ഇഡിയുടെ അന്വേഷണപരിധിയിലുണ്ട്. വിവിധ അന്വേഷണ ഏജന്‍സികളില്‍ നിന്ന് സമാഹരിച്ച വിവരങ്ങള്‍ക്ക് പുറമെ റെയ്ഡിലൂടെ കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് വീണ മറുപടി നല്‍കേണ്ടി വരും.
വെള്ളിയാഴ് രാവിലെ പത്തിന് രേഖകളുമായി കൊച്ചി സോണല്‍ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് നൽകിയിരിക്കുന്നത്. സിഎംആര്‍എല്ലില്‍ നിന്ന് രണ്ടേമുക്കാല്‍ കോടി രൂപയാണ് വീണ കൈപ്പറ്റിയിട്ടുള്ളത്. ഈ പണം എന്തിന് നല്‍കി, എങ്ങനെ ചെലവഴിച്ചു എന്നതടക്കം കണ്ടെത്താനാണ് ഇഡിയുടെ ശ്രമം. ഇതിന് മുമ്പ് സിഎംആര്‍എല്‍ ഡയറക്ടര്‍മാരെയും ഉദ്യോഗസ്ഥരെയും ഇ ഡി ചോദ്യം ചെയ്യും. എം ഡി ശശിധരന്‍ കര്‍ത്ത, ഭാര്യ ജയ, മകന്‍ ശരൺ എസ് കർത്ത, മകള്‍ ഷിബി, മരുമകന്‍ അനില്‍ ആനന്ദ പണിക്കര്‍ എന്നിവരടക്കം സിഎംആര്‍എലുമായി ബന്ധപ്പെട്ട എട്ട് പേര്‍ക്കാണ് സമന്‍സ്.
അന്വേഷണം തടയാന്‍ കോടതികളായ കോടതികള്‍ കയറിയിറങ്ങിയ സിഎംആര്‍എല്‍ സമൻസിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമോ എന്നാണ് ആകാംക്ഷ. നേരത്തെ ആദായനികുതി വകുപ്പിന്റെയും എസ്എഫ്‌ഐഒ അന്വേഷണത്തോടും സഹകരിച്ചിട്ടുള്ള വീണാ ടി, ഇ ഡി അന്വേഷണവുമായും സഹകരിക്കാനാണ് സാധ്യത. റെയ്ഡിനിടെയുണ്ടായ അക്രമസംഭവങ്ങള്‍ തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണവുമായി സഹകരിക്കാനുള്ള നീക്കം.
അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയന്റെ രണ്ട് വീടുകളിലും വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. വീണയുടെ ഒരു ബാങ്ക് അക്കൗണ്ടും, ലോക്കറുമടക്കം മരവിപ്പിച്ച ഇ ഡി, റെയ്ഡിന്റെ തുടര്‍ച്ചയായി 242 അക്കൗണ്ടുകളിലെ പതിനെട്ട് കോടിയിലേറെ രൂപയും മരവിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയ്ക്ക് മുമ്പ് എസ്എഫ്‌ഐഒ സമര്‍പ്പിച്ച തെളിവുകള്‍ കൂടി കോടതിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് ഇ ഡി.
