കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കവർച്ചാശ്രമം. രണ്ട് സംഘങ്ങളിൽപെട്ട 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ കരിപ്പൂരിൽ എത്തിയ യാത്രക്കാരനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി
ഒരിടവേളക്ക് ശേഷം സ്വർണം പൊട്ടിക്കൽ സംഘം കരിപ്പൂരിൽ വീണ്ടും സജീവമാകുകയാണ്. രണ്ട് സംഘങ്ങളിൽപ്പെട്ട 13 പേരാണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയോടെ എയർപോർട്ട് പരിസരത്ത് സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ സംഘത്തെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. സ്വർണവും പണവും കവർച്ച ചെയ്യാൻ ലക്ഷ്യമിട്ടാണ് പ്രതികൾ കരിപ്പൂരിൽ എത്തിയത്. മൂന്ന് വാഹനങ്ങളിൽ എത്തിയ ഇവരുടെ രണ്ട് ഇന്നോവ കാറുകളും ഒരു ഇരുചക്ര വാഹനവും പൊലീസ് പിടിച്ചെടുത്തു.
നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന കണ്ണൂർ പടന്നോട്ട് സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് തങ്ങൾ കരിപ്പൂരിൽ എത്തിയതെന്ന് പ്രതികൾ പൊലീസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. കവർച്ചക്കുള്ള ആസൂത്രണവും തയ്യാറെടുപ്പ് നടത്തുന്ന വാട്സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു. പൊലീസ് എത്തിയപ്പോൾ കടന്നുകളഞ്ഞ സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ വിദേശത്ത് നിന്ന് എത്തിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സ്വാലിഹീനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കരിപ്പൂർ പൊലീസിൽ പരാതി നൽകി. ഇതും സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമുണ്ടെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
