വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പുനരന്വേഷണത്തിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. വിവാദ സ്ക്രീൻഷോട്ട് ആദ്യഘട്ടത്തിൽ പ്രചരിപ്പിച്ചവരെന്ന് കണ്ടെത്തിയ മൂന്ന് പേരെ അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യം ചെയ്തു. ഡിവൈഎഫ്ഐ നേതാവും മുൻ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷ് രാമകൃഷ്ണൻ, സ്ക്രീൻഷോട്ട് ആദ്യം പരസ്യമായി പ്രത്യക്ഷപ്പെട്ട അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജിന്‍റെ അഡ്മിൻ മനീഷ്, എന്നിവരെയാണ് ചോദ്യം ചെയ്തത്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ച കേസാണ് പുനരന്വേഷണത്തിന് പിന്നാലെ വീണ്ടും സജീവമായത്.വടകര ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറിലേറെ നീണ്ടു. വിവാദ സ്ക്രീൻഷോട്ട് എവിടെനിന്ന് കിട്ടിയെന്ന ചോദ്യങ്ങൾക്ക് ഇവർ പഴയ മറുപടികൾ തന്നെ ആവർത്തിച്ചെന്നാണ് സൂചന.കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റിന്റെ സ്ഥാനം രാജിവെച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച റിബേഷ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു.
റിബേഷിന് വിവാദ സ്ക്രീൻഷോട്ട് ലഭിച്ചത് ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്നാണ എസ്ഐടിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ വടകര സക്വാഡിൽ സ്ക്രീൻഷോട്ട് പങ്കുവെച്ച ജിതിന് ഇതെവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു.അതേസമയം, വിവാദ സ്ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉത്ഭവകേന്ദ്രം കണ്ടെത്തുന്നതിനായി മെറ്റയിൽ നിന്നുള്ള സാങ്കേതിക വിവരങ്ങളും റിപ്പോർട്ടുകളും തേടാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും മൊഴികളും അടിസ്ഥാനമാക്കി കേസിൽ കൂടുതൽ നിർണായക കണ്ടെത്തലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം
