സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ നടപടികൾ നിലവിലെ സംവിധാനത്തിൽ തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്വകാര്യ ഏജൻസിയായ കോഎംപ്റ്റിന്റെ സേവനം തുടരുമെന്നും മൂല്യനിർണയത്തിനായി ഒഎസ്എം പ്ലാറ്റ്ഫോം ഉപയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട ഉത്തരക്കടലാസുകളുടെയും മറ്റ് രേഖകളുടെയും വിവരങ്ങൾ കോഎംപ്റ്റിന്റെ സെർവറുകളിൽ നിന്ന് സി.ബി.എസ്.ഇയുടെ സെർവറുകളിലേക്ക് വിജയകരമായി മാറ്റിയതായും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ വിദ്യാർത്ഥികൾക്കുള്ള പുനർമൂല്യനിർണയ നടപടികൾ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാണ് ബോർഡിന്റെ തീരുമാനം.അതേസമയം, പുനർമൂല്യനിർണയ പോർട്ടലിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ സി.ബി.എസ്.ഇ ഡൽഹി പൊലീസിൽ ഔദ്യോഗിക പരാതി നൽകി.
സൈബര്‍ യൂണിറ്റായ ഇന്റലിജന്‍സ് ഫ്യൂഷന്‍ & സ്ട്രാറ്റജിക് ഓപ്പറേഷന്‍സിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് ദിവസമായി പോർട്ടലിന് നേരെ ആവർത്തിച്ചുള്ള സൈബർ ആക്രമണ ശ്രമങ്ങൾ ഉണ്ടായതായി സി.ബി.എസ്.ഇ കണ്ടെത്തി. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിവിധ ഐ.പി. വിലാസങ്ങളിൽ നിന്നാണ് ആക്രമണമുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐ.ടി ആക്ടിലെ സെക്ഷൻ 66, സെക്ഷൻ 43(F) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെയും ഐ.എഫ്.എസ്.ഒ നിയോഗിച്ചു.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്കിടെ, സി.ബി.എസ്.ഇയുടെ ഡിജിറ്റൽ സംവിധാനങ്ങളും ഡാറ്റാബേസുകളും പൂർണമായും സുരക്ഷിതമാണെന്ന് ബോർഡ് വ്യക്തമാക്കി. ഇതുവരെ ഡാറ്റാ ചോർച്ചയോ അനധികൃത പ്രവേശനമോ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പുനർമൂല്യനിർണയ നടപടികൾ പൂർത്തിയാക്കുന്നതിനുമായി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സി.ബി.എസ്.ഇ അറിയിച്ചു. വിദ്യാർത്ഥികളുടെ അപേക്ഷകളും മൂല്യനിർണയ നടപടികളും നിശ്ചിത സമയക്രമത്തിൽ തന്നെ മുന്നോട്ടുപോകുമെന്നും ബോർഡ് ഉറപ്പുനൽകി.
