ലൈസൻസിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും കണ്ടെത്തിയ സംഭവത്തിൽ പാറമേക്കാവ് പടക്ക നിർമാണശാലക്കെതിരെ നടപടി. കോട്ടയം സ്വദേശിയായ ലൈസൻസി ബിനോയിക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെയാണ് പാലക്കാട് കൊല്ലങ്കോട് വെള്ളാരം കടവിലെ പടക്ക നിർമാണശാലയിലും കലക്ടറുടെ നിർദേശപ്രകാരം പരിശോധന നടത്തിയത്.
പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമാണശാലയിൽ അനുവദിനീയമായ അളവിനേക്കാൾ കൂടുതൽ വെടിമരുന്നുകളും പടക്കങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് ചിറ്റൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. തുടർന്ന് പടക്ക നിർമാണശാലയ്ക്ക് ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. അനുവദിച്ച അളവിൽ മാത്രമാണ് വെടിമരുന്ന് സൂക്ഷിച്ചതെന്നും ഉത്തരവ് നിയമപ്രകാരം നിലനിൽക്കില്ലെന്നുമായിരുന്നു പാറമേക്കാവിന്റെ വിശദീകരണം. എന്നാൽ പാറമേക്കാവിന്റെ വിശദീകരണവും കലക്ടർ തള്ളി. ഇതിന് പിന്നാലെയാണ് പടക്ക നിർമാണശാലയുടെ ലൈസൻസിയായ കോട്ടയം സ്വദേശി ബിനോയിക്കെതിരെ പോലീസ് കേസെടുത്തത്. പരിശോധനയ്ക്ക് ശേഷം കോടതി അനുമതിയോടെയായിരിക്കും തുടർ നടപടി. പിടിച്ചെടുത്ത വെടിമരുന്നുകൾ നിർവീര്യമാക്കുന്നതടക്കമുള്ള നടപടികളിലേക്ക് ജില്ലാ ഭരണകൂടം ഉടൻ കടക്കും
