എറണാകുളം പെരുമ്പാവൂരിൽ സ്വകാര്യ ബസിൽ യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കർണാടക സ്വദേശി രാധയും ആൺസുഹൃത്തുമാണ് പിടിയിലായത്. മോഷണ ദൃശ്യം സ്വകാര്യ ബസിലെ ക്യാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്.
കാലടി-പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മീനു എന്ന ബസിലെ യാത്രക്കാരിയുടെ ബാഗിൽ നിന്നാണ് ഇന്നലെ പഴ്സ് മോഷണം പോയത്. ബസിൽ യാത്ര ചെയ്തിരുന്ന മറ്റൊരു സ്ത്രീ ചുരിദാറിന്റെ ഷാൾ കൊണ്ട് മറച്ചാണ് തന്ത്രപരമായി ബാഗിൽ നിന്ന് പഴ്സ് തട്ടിയെടുത്തത്. ബസ് സ്റ്റാൻഡിൽ യാത്രക്കാർ ഇറങ്ങുന്നതിനിടെയായിരുന്നു മോഷണം.
പഴ്സിനുള്ളിൽ പണവും എടിഎം കാർഡും ഉണ്ടായിരുന്നു. യാത്രക്കാരി പെരുമ്പാവൂർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷണം ക്യാമറയിൽ പതിഞ്ഞതായി പൊലീസ് കണ്ടെത്തിയത്.
വിവിധയിടങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കാക്കനാട്ടെ വാടക മുറിയിൽ നിന്ന് കണ്ടെത്തി. കർണാടക സ്വദേശി രാധയുടെ ആൺസുഹൃത്തും മോഷണസംഘത്തിൽപ്പെട്ടയാളാണ്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവർ വാടക മുറികൾ എടുത്ത് താമസിച്ചുവന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. പ്രതികൾ സമാനമായ മറ്റ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
