വയനാട് ഉൾപ്പെടെ മൂന്ന് ജില്ലകളിലെ ഗോത്രബന്ധു മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധം. 2017ൽ നിയമിച്ച ഏകദേശം 300 ഓളം ആദിവാസി അധ്യാപകരെയാണ് കാരണം വ്യക്തമാക്കാതെയാണ് പിരിച്ചുവിട്ടതെന്നാണ് ആരോപണം.ട്രൈബൽ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം ഐടിഡിപി പ്രോജക്ട് ഓഫീസർമാരാണ് പിരിച്ചുവിടൽ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചിട്ടുണ്ട്.വയനാട് ജില്ലയിൽ മാത്രം 241 അധ്യാപകരെയാണ് പിരിച്ചുവിട്ടത്. മലപ്പുറം, പാലക്കാട് ജില്ലകളിലും സമാനമായ നടപടി സ്വീകരിച്ചതോടെ പ്രതിഷേധം വ്യാപകമായി. കഴിഞ്ഞ ഒമ്പത് വർഷമായി ഗോത്രമേഖലയിലെ കുട്ടികളുടെ പഠന-പരിശീലന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച അധ്യാപകരെയാണ് ഇത്തരത്തിൽ നീക്കം ചെയ്തതെന്നതാണ് പ്രധാന ആരോപണം.
2017ൽ ദിവസവേതന അടിസ്ഥാനത്തിൽ 750 രൂപ നിരക്കിൽ നിയമനം ലഭിച്ച ഇവരുടെ വേതനം പിന്നീട് രണ്ടാം പിണറായി സർക്കാർ 21,900 രൂപയായി ഉയർത്തിയിരുന്നു. പിരിച്ചുവിടൽ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഗോത്രവിഭാഗത്തിലുൾപ്പെട്ട അധ്യാപകരുടെ തീരുമാനം.അധ്യാപകരുടെ സമരത്തിന് പിന്തുണയുമായി സിപിഐഎം രംഗത്തെത്തി.സമരം ശക്തമാക്കുന്നതിനൊപ്പം നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് മെന്റര്‍ അധ്യാപകരുടെ തീരുമാനം
