കൊല്ലം നഗരമധ്യത്തിലെ 70കാരന്റെ കൊലപാതകത്തിൽ പ്രതി സീരിയൽ കില്ലറെന്ന നിഗമനത്തിൽ പൊലീസ്. കൊല്ലത്തെയും പാരിപ്പള്ളിയിലെയും തമിഴ്‌നാട്ടിലെയും കൊലപാതകങ്ങളും ഒരേ രീതിയിൽ നടന്നതെന്ന നിഗമനത്തിലാണ് പ്രതി സീരിയൽ കില്ലറെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. പ്രതി തമിഴ്നാട് കാഞ്ചീപുരം സ്വദേശി വിനോദിനെ പിടികൂടാനുള്ള ഒരു നടപടിയും സിറ്റി പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ബിഗ് ടിവിയാണ് പ്രതി സീരിയൽ കില്ലറാണെന്ന പൊലീസ് കണ്ടെത്തൽ പുറംലോകത്തെ അറിയിച്ചത്.
മെയ് 24ന് രാത്രിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് 100 മീറ്റർ അകലെ കൊലപാതകം നടക്കുന്നത്. എന്നാൽ പ്രതി എവിടെ എന്നുള്ള ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. ഏപ്രിലിൽ ഉണ്ടായ പാരിപ്പള്ളി കൊലപാതകവും സമാനരീതിയിൽ ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സീരിയൽ കില്ലർ ആണോയെന്ന സംശയം പൊലീസിനുണ്ടാകുന്നത്. ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് പ്രതി ഒരേയാൾ ആണെന്ന് പൊലീസിന് വിവരം ലഭിച്ചു. രണ്ടിടത്തും പൊലീസ് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. തുടർച്ചയായ കൊലപാതകങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ കൊല്ലം സിറ്റി പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
പൊലീസിനിന്റെ അനാസ്ഥ ബിഗ് ടിവി വാർത്തയാക്കിയതിന് പിന്നാലെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കർശന അന്വേഷണത്തിന് നിർദേശം നൽകി. അങ്ങനെയാണ് തമിഴ്നാട് കാഞ്ചീപുരം സ്വദേശി വിനോദാണ് കൊലപാതകം നടത്തിയത് എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. വിനോദിനെക്കുറിച്ച് തമിഴ്നാട് പൊലീസിനോട് അന്വേഷിച്ച കേരളാ പൊലീസ് വീണ്ടും ഞെട്ടി. കേരളാ പൊലീസ് സംശയിക്കുന്ന വിനോദ് തമിഴ്നാട്ടിലും സമാന രീതിയിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ട് എന്നാണ് വിവരം. റോഡിൽ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി പണം അപഹരിക്കുക എന്ന ലക്ഷ്യത്തോടെ അവരെ കൊലപ്പെടുത്തുകയാണ് രീതി. കൊലപാതകരീതിയും സമാനമാണ്. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം കമ്മീഷണർക്കും എസിപിക്കും പ്രതിയെ പിടികൂടണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.
