കൊച്ചിയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ ചികിത്സാ പിഴവിൽ പൊലീസ് കേസെടുത്തു. വയനാട് സ്വദേശി ഹസ്നയുടെ പരാതിയിൽ ഡോ.നമ്പ്യാർസ് ഫേസ് ക്ലിനിക്കിനെതിരെയാണ് കേസെടുത്തത്. മൂക്കിൽ ശസ്ത്രക്രിയ നടത്തിയ ശേഷം ഞരമ്പിന് തകരാർ സംഭവിച്ചുവെന്നാണ് ഹസ്നയുടെ പരാതി. അതേസമയം, ശാസ്ത്രക്രിയയിൽ വീഴ്ച്ച സംഭവിച്ചിട്ടില്ല എന്നാണ് ഡോ.വരുൺ നമ്പ്യാരുടെ വിശദീകരണം.
ശ്വാസതടസം മൂലം കഴിഞ്ഞ വർഷം ജൂണിലാണ് വയനാട് സ്വദേശി ഹസ്ന കൊച്ചിയിലെ നമ്പ്യാർസ് ഫേസ് ക്ലിനിക്കിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ഡോ.വരുൺ നമ്പ്യാർ ശസ്ത്രക്രിയ നിർദേശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം ജൂൺ 23ന് ശസ്ത്രക്രിയ നടന്നു. പിന്നെ അനുഭവിച്ചത് വിവരിക്കാൻ കഴിയാത്ത ദുരിതങ്ങളാണ് എന്നാണ് ഹസ്ന ബിഗ് ടിവിയോട് വെളിപ്പെടുത്തിയത്. അനസ്തേഷ്യ ഡോക്ടർ ഇല്ലാതെയാണ് ഓപ്പൺ ശസ്ത്രക്രിയ നടത്തിയത് എന്നാണ് ഹസ്ന പറയുന്നത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ലോക്കൽ അനസ്തേഷ്യയാണ് നൽകിയത്. ശസ്ത്രക്രിയയിൽ മൂക്കിലെ ഞരമ്പിന് തകരാർ സംഭവിച്ചു.
കഴിഞ്ഞ ഒരു വർഷമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലാണ് യുവതി. ചികിത്സാ പിഴവ് പരിഹരിക്കാൻ ഇനിയും ശസ്ത്രക്രിയ നടത്തണം. അതേസമയം, ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് ഡോ.വരുൺ നമ്പ്യാരുടെ വിശദീകരണം. ശസ്ത്രക്രിയയുടെ കാര്യങ്ങൾ നേരത്തെ അറിയിച്ചുവെന്നും ഡോ.വരുൺ നമ്പ്യാർ പറയുന്നു.
