തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ചതിൽ ആശുപത്രിക്ക് വൻ വീഴ്ച. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരിൽ നിന്നും ഐസിയുവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരിൽ നിന്നും മൊഴിയെടുക്കും. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം നിയോഗിച്ച നാലംഗ സമിതി നാളെ വൈകിട്ട് 7 മണിക്ക് മുമ്പ് റിപ്പോർട്ട് കൈമാറും.
വ്യാഴാഴ്ച രാത്രി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ കൊല്ലം സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരനുഭവം ഉണ്ടായത്. വെള്ളിയാഴ്ച ഓർത്തോ യൂണിറ്റ് നാലിലെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയ രാജേന്ദ്രപ്രസാദിനെ അന്ന് തന്നെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വാർഡിലേക്ക് മാറ്റിയതിന് പിന്നാലെയാണ് കാലിൽ പുഴുവരിക്കുന്നത് ബന്ധുക്കൾ കണ്ടത്. ബന്ധുക്കൾ വിവരം അറിയിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ജീവനക്കാർ വളരെ മോശമായി പെരുമാറിയെന്നും പറയുന്നു. മാധ്യമങ്ങളിൽ വാർത്തയായപ്പോൾ ഡോക്ടർമാർ അടക്കം ഇടപെട്ടു. രോഗിയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. എന്നാൽ അതീവ ശുചിത്വവും സുരക്ഷയും വേണ്ട ഐസിയു യൂണിറ്റിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലിൽ എങ്ങനെ പുഴുവരിച്ചു എന്നതാണ് ഉയരുന്ന ചോദ്യം.
രോഗിയുടെ ബന്ധുക്കൾ ഉന്നയിക്കുന്നതും ഗുരുതരമായ ആരോപണങ്ങളാണ്. രോഗിയുടെ കാലിൽ പുഴു വരണമെങ്കിൽ ഈച്ച കയറി മുട്ടയിടണം. അങ്ങനെയെങ്കിൽ ഐസിയുവിനുള്ളിൽ ഈച്ച കയറിയോ, കയറിയെങ്കിൽ അത് എങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് ഇത്രയും ദിവസം രോഗി ഐസിയുവിൽ കിടന്നിട്ടും ആ മുറിവ് പരിശോധിച്ചില്ല, എന്നതും അന്വേഷിക്കും. ഇതിനായി വൈസ് പ്രിൻസിപ്പൽ ചെയർമാനും, സൂപ്രണ്ട് ഓർത്തോ സർജറി വിഭാഗം മേധാവിമാർ അംഗങ്ങളുമായ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരും ഓർത്തോ വിഭാഗവും. അതീവ സുരക്ഷയും ശുചിത്വവും വേണ്ട ഇടമാണ് തീവ്രചരണ വിഭാഗം. അവിടെ രോഗീ പരിചരണത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതും, ഐസിയുവിന്റെ ചുമതലയുള്ള നഴ്സിന്റെ മറുപടിയും അന്വേഷണസമിതി തേടും. പ്രാഥമിക നിഗമനം അനുസരിച്ച് ഡോക്ടർമാർക്കും നഴ്സിനും വീഴ്ച് സംഭവിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. അന്വേഷണ സമിതിയും ഇത് അംഗീകരിച്ചാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ നടപടി ഉണ്ടാകും.
രോഗിയുടെ ബന്ധുക്കളോട് മോശം രീതിയിൽ പെരുമാറിയ ജീവനക്കാരെ കൗൺസിലിംഗിന് വിധേയമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ച സംഭവത്തിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
