വയനാട് മേപ്പാടി കള്ളാടിയിൽ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ കണ്ടെത്താനുള്ള ദൗത്യം ആറാം ദിവസവും തുടരുന്നു. വനപാലകരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് വനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. ആക്രമണം നടത്തിയ കാട്ടാനയെ ഇതുവരെ കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ തെരച്ചിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.ആനയുടെ സഞ്ചാരപാതകളും സമീപ ഉന്നതിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. കുങ്കി ആനകളെ ദൗത്യത്തിനായി സജ്ജമാക്കിയിട്ടുണ്ടെങ്കിലും ലക്ഷ്യമിടുന്ന കാട്ടാനയെ വ്യക്തമായി തിരിച്ചറിഞ്ഞ ശേഷമേ അവയെ രംഗത്തിറക്കൂവെന്ന് വനം വകുപ്പ് അറിയിച്ചു.
ദൗത്യ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ കാട്ടാനയെ എത്രയും വേഗം കണ്ടെത്തി പിടികൂടാൻ കർശന നിർദേശം നൽകിയതായി മന്ത്രി ടി. സിദ്ധിഖ് ബിഗ് ടിവിയോട് പറഞ്ഞു.കുങ്കി ആനകളും ദൗത്യത്തിന്റെ ഭാഗമാണെങ്കിലും ലക്ഷ്യമിടുന്ന കാട്ടാനയെ കൃത്യമായി തിരിച്ചറിഞ്ഞ ശേഷമേ അവയെ രംഗത്തിറക്കൂ എന്ന് വനം വകുപ്പ് അറിയിച്ചു. കുങ്കി ആനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ആനക്കൂട്ടം ഉൾവനത്തിലേക്ക് നീങ്ങിയതായാണ് വിലയിരുത്തൽ.കഴിഞ്ഞ ചൊവ്വാഴ്ചയാണ് മേപ്പാടി കള്ളാടിയിൽ ജെസ്സി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതുവരെ കാട്ടാനയെ കണ്ടെത്താൻ കഴിയാത്തത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്.
