കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ റിപ്പോർട്ടിൽ പതിമൂന്ന് സാക്ഷികളെ കൂടി ഉൾപ്പെടുത്തി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ സാക്ഷികളെ അന്വേഷണസംഘം കൂട്ടിച്ചേർത്തത്. സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പി പി ദിവ്യയുടെ മൊബൈൽ നമ്പറുകളുടെ പൂർണമായ സിഡിആർ ലഭ്യമല്ലെന്നാണ് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കേസ് സർക്കാർ സിബിഐക്ക് വിട്ടേക്കുമെന്ന സൂചനകൾക്കിടെയാണ് പ്രത്യേക അന്വേഷണസംഘം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി പ്രകാരം നടത്തിയ തുടരന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം പതിമൂന്ന് സാക്ഷികളെ കൂടി കേസിൽ ചേർത്തത്. ഇതോടെ കേസിൽ 115 സാക്ഷികളായി. കേസിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ, പെട്രോൾ പമ്പ് അപേക്ഷൻ പ്രശാന്തൻ കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയപ്പെടുത്തിയതിൻ്റെ രേഖകൾ, നവീൻ ബാബുവിൻ്റെ ക്വാർട്ടേഴ്‌സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണ രൂപം എന്നിവയും തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലുണ്ട്. 2024 ജനുവരി 16 മുതൽ നവംബർ 15 വരെയുള്ള പി പി ദിവ്യയുടെ രണ്ട് മൊബൈൽ നമ്പറിൻ്റെ സി ഡി ആർ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ആദ്യ രണ്ടര മാസം കഴിഞ്ഞുള്ള വിശദാംശങ്ങൾ മാത്രമാണ് ബി എസ് എൻ എല്ലിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചത്. പൂർണമായ സിഡിആർ ലഭിക്കുന്നതിലെ സാങ്കേതിക തടസം അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
2024 ഒക്ടോബർ 15ന് പുലർച്ചെയാണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് .
