108 ആംബുലൻസ് കരാറുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിനൊരുങ്ങി സർക്കാർ. ഒരു കമ്പനിക്ക് തന്നെ കരാർ ദീർഘകാലം നീട്ടി നൽകിയുള്ള ടെൻഡർ വ്യവസ്ഥ അട്ടിമറി അടക്കം അന്വേഷിക്കും. നടത്തിപ്പ് ചുമതലയുള്ള കമ്പനിയിലേക്ക് മാത്രമല്ല മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതരിലേക്ക് കൂടി അന്വേഷണം നീളും.
കൃത്യസമയത്ത് ടെൻഡർ വിളിക്കാതെ കാലാവധി ദീർഘിപ്പിച്ച് നൽകി ജി വി കെ ഇ എം ആർ ഐ കമ്പനിക്ക് ലാഭമുണ്ടാക്കാൻ മുൻ സർക്കാർ ശ്രമിച്ചു എന്നതാണ് ഗുരുതരമായ ആരോപണം. ഇത് ശരിവയ്ക്കുന്ന രേഖകൾ അടക്കം ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ട്. നിലവിൽ നിശ്ചയിച്ചിരിക്കുന്ന തുക കൂടാതെ അധികമായി ഓടുന്ന കിലോമീറ്ററിന് നൽകിയിരിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. 2019 മുതൽ 2025 വരെയും കമ്പനിക്ക് അധിക ലാഭം ഉണ്ടാക്കാൻ ഉദ്യോഗസ്ഥശ്രമം നടന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇതിൽ മുൻ സർക്കാരിന്റെ അടക്കം ഇടപെടലുകൾ അന്വേഷിക്കണം എന്നാണ് ആവശ്യം. 108 ആംബുലൻസിലെ ഐഎൻടിയുസി വിഭാഗം നൽകിയ പരാതി ഗൗരവമായി എടുത്ത ആഭ്യന്തരവകുപ്പ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ്.
നഴ്സിംഗ് യോഗ്യത ഇല്ലാത്തവരെയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം ഇതിനിടെ കമ്പനി ഊർജിതമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ പോലും അഭിമുഖം നടത്തുകയും ആളുകളെ എടുക്കുകയും ചെയ്തു. ഇവർക്കായുള്ള പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉൾപ്പെടെ നടക്കുന്നുണ്ട്. പ്ലസ് ടു യോഗ്യതയുള്ളവരെ നിയമിക്കാനാകില്ലെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെ കോഴിക്കോട്ടെ പരിശീലന പരിപാടി റദ്ദാക്കി. എന്നാൽ തിരുവനന്തപുരത്ത് തുടരുകയാണ്. ഇവർക്ക് അപ്പോയിൻമെന്റ് ലെറ്റർ കൊടുത്തിട്ടില്ല എന്നാണ് കമ്പനിയുടെ വിശദീകരണം.
കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തു എന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ സമഗ്ര അന്വേഷണനീക്കം. അന്വേഷണം കൃത്യമായി നടന്നാൽ അത് മുൻ എൽഡിഎഫ് സർക്കാരുകളിലേക്കും നീളും; മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതരും കുടുങ്ങും.
