പത്തനംതിട്ട സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം വി ഗോവിന്ദനും മുൻ മന്ത്രി വീണാ ജോർജിനുമെതിരെ രൂക്ഷ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പ്രധാന ഉത്തരവാദി പിണറായി വിജയനാണെന്നും ഒരു നിമിഷം പോലും പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനത്ത് തുടരാൻ പാടില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.മത്സരിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച വീണ ജോർജിനെ എന്തിന് മത്സരിപ്പിച്ചുവെന്ന ചോദ്യവും ഏരിയ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ചു.
പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തത് അടുത്ത തിരഞ്ഞെടുപ്പിൽ മുന്നണി ജയിച്ചാൽ മുഖ്യമന്ത്രി ആകാം എന്ന വ്യാമോഹം മൂലമാണോ എന്ന ചോദ്യവും അംഗങ്ങൾ ചോദിച്ചു. കെ കെ ശൈലജയെ പോലെ ഒരു നേതാവിനെ പേരാവൂരിൽ നിർത്തി പാർട്ടി തോല്പിക്കുകയാണ് ചെയ്തതെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.പാർട്ടിയെ പരാജയത്തിലേക്ക് കൊണ്ടെത്തിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും യോഗത്തിൽ വിലയിരുത്തി. ആറന്മുളയിലേ വീണ ജോജിന്റെ പരാജയം അവരുടെ പ്രവർത്തന ശൈലി മൂലമാണെന്നും വിമർശനം ഉയർന്നു. പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ലെന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സംഭവം തിരിച്ചടിയായെന്നും യോഗത്തിൽ ആക്ഷേപം ഉയർന്നു. ജനറൽ ആശുപത്രി, ജില്ലാ സ്റ്റേഡിയം, കോഴഞ്ചേരി പാലം എന്നിവയുടെ ഉദ്ഘാടനം പണി പൂർത്തിയാക്കാതെ നടത്തിയതിലും വിമർശനം ഉണ്ടായി. പല കാര്യത്തിലും കോന്നി എംഎൽഎ ജനീഷ് കുമാറിനെ വീണാ ജോർജ് കണ്ട് പഠിക്കണമായിരുന്നു എന്ന ആക്ഷേപവും ഏരിയ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ പറഞ്ഞു.
