കോഴിക്കോട് ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിൽ വയോധികൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് ബന്ധുക്കളുടെ ആരോപണം. സുധീർ കുമാർ 75 ലക്ഷം രൂപ നൽകാനുണ്ടായിരുന്നെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇബ്രാഹിംകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. സുധീർ കുമാർ പ്രസിഡന്‍റായിരുന്ന കടത്തനാട് ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഇബ്രാഹിംകുട്ടിക്ക് നിക്ഷേപമുണ്ടായിരുന്നെന്നാണ് വിവരം.
ഇന്ന് രാവിലെ പത്തരയോടെയാണ് കോഴിക്കോട് ഡിസിസി സെക്രട്ടറി സുധീർകുമാറിന്‍റെ വീട്ടിൽ തിരുവള്ളൂർ സ്വദേശി ഇബ്രാഹിംകുട്ടി എത്തിയത്. തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയം വീടിനകത്തുണ്ടായിരുന്ന സുധീർ കുമാർ ഇപ്പോൾ ഒളിവിലാണ്. 71കാരനായ ഇബ്രാഹിംകുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 70 ശതമാനത്തിലധികം പൊള്ളലേറ്റ ഇബ്രാഹിംകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ആത്മഹത്യാശ്രമത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്നാണ് ഇബ്രാഹിംകുട്ടി ഡോക്ടറോട് പറഞ്ഞത്.
ഇബ്രാഹിംകുട്ടി ദീർഘകാലം പ്രവാസിയായിരുന്നു. കടത്തനാട് ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റായിരുന്നു സുധീർ കുമാർ. സഹകരണസംഘത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുട്ടി നേരത്തെ വടകര പൊലീസിൽ പരാതി നൽകിയിരുന്നു. നിക്ഷേപിച്ച പണം തിരികെ കിട്ടാതായപ്പോൾ മറ്റ് വഴികളില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായിരിക്കാമെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഒളിവിൽ പോയ സുധീർകുമാറിനായി അന്വേഷണം തുടരുകയാണെന്ന് വടകര പൊലീസ് പറഞ്ഞു. സഹകരണ സൊസൈറ്റിയുടെ ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
