പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം.ഗവർണർ ആർ.വി ആർലേക്കറിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളാണ് നയപ്രഖ്യാപനത്തിലുള്ളത്. യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു. കേരളത്തിലെ ജനങ്ങളോടുള്ള സർക്കാരിൻ്റെ സാമൂഹിക പ്രതിബദ്ധത പ്രതിഫപ്പിക്കുന്നതാണ് ഇന്ദിരാ ഗ്യാരണ്ടി എന്ന് ഗവർണർ നയ പ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.ഇന്ദിരാ ഗ്യാരണ്ടികളെല്ലാം എടുത്ത് പറഞ്ഞായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നയ പ്രഖ്യാപന പ്രസംഗം നടത്തിയത്.
കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയും, കോളേജ് വിദ്യാർത്ഥിനികൾക്കുള്ള പ്രതിമാസ സഹായവും, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസും, ക്ഷേമ പെൻഷൻ വർദ്ധനവും, സംരംഭകർക്ക് പലിശരഹിത വായ്പയും വയോജന വകുപ്പും പ്രഖ്യാപിച്ചു.സർക്കാർ അധികാരമേറ്റ അതേ ദിവസം തന്നെ കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രയിൽ തീരുമാനമാക്കിയെന്ന് ഗവർണർ സഭയെ അറിയിച്ചു.കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വിദ്യാഭ്യാസ സഹായം നൽകുമെന്ന് അറിയിച്ചു. ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തും എന്നും ഗവർണർ നിയമസഭയെ അറിയിച്ചു. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പ്രകാരം കേരളത്തിലെ ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും സഭയിൽ ഗവർണർ പ്രഖ്യാപിച്ചു. ഇന്ദിര ഗ്യാരണ്ടിയിൽ ഉൾപ്പെടുത്തിയിരുന്ന സംരംഭകർക്കുള്ള 5 ലക്ഷം രൂപ പലിശരഹിത വായ്പയും നടപ്പിലാക്കുമെന്ന് സഭയെ അറിയിച്ചു. വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ച കാര്യവും നയ പ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെട്ടു.
