നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ ഉന്നയിച്ച ഗുരുതരമായ പരാതികൾ താരസംഘടനയായ അമ്മയിൽ ചർച്ച ചെയ്യും. അടുത്തയാഴ്ച നേരിട്ട് എത്താൻ നിർദേശം നൽകി. അതേസമയം തന്റെ പരാതി കേൾക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് അൻസിബ അമ്മ സംഘടനയോട് ആവശ്യപ്പെട്ടു.
ജൂൺ 1, 2, 3 തീയതികളിൽ ഏതെങ്കിലും ഒരു ദിവസം അമ്മ ഓഫീസിൽ നേരിട്ടെത്തി പരാതി അറിയിക്കാനാണ് അൻസിബയ്ക്ക് നിർദേശം നൽകിയിട്ടുള്ളത്. തെളിവുകൾ ഉണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്തിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. എന്നാൽ സംഘടനയുടെ കത്തിന് അൻസിബ നിബന്ധനകളോടെ മറുപടി നൽകി. നിലവിലെ സംഘടനയുടെ പല ഭാരവാഹികൾക്കെതിരെയും തനിക്ക് ആക്ഷേപങ്ങളുണ്ടെന്നും, അതിനാൽ തന്നെ കേൾക്കാൻ തനിക്ക് കൂടി വിശ്വാസമുള്ള ഒരു നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നുമാണ് അൻസിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാല പാർവതി തുടങ്ങിയ പേരുകളാണ് അൻസിബ മുന്നോട്ടുവെച്ചത്.
തന്റെ പരാതികളിൽ സംഘടനയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെയുള്ള ആക്ഷേപങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ നിലവിലെ നേതൃത്വം മാത്രം കേൾക്കുന്നത് നിഷ്പക്ഷമാകില്ലെന്നാണ് അൻസിബയുടെ നിലപാട്. സംഘടന മറ്റൊരു സമിതിയെ വെക്കുകയാണെങ്കിൽ പോലും തന്റെ കൂടി താത്പര്യവും പരിഗണിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു. ഹിയറിങ് നടപടികൾ വീഡിയോ, ഓഡിയോ റെക്കോർഡ് ചെയ്യണം എന്നാണ് അൻസിബ മുന്നോട്ടുവെച്ച മറ്റൊരു നിബന്ധന. ജൂൺ 7ന് ശേഷം വരാൻ തയ്യാറാണെന്നും നടി കത്തിൽ വ്യക്തമാക്കി. ജൂൺ 21ന് ചേരുന്ന ജനറൽ ബോഡി യോഗത്തിന് മുമ്പായി നിലവിലെ തർക്കത്തിൽ പരിഹാരം കണ്ടെത്തുകയാണ് അമ്മയുടെ ലക്ഷ്യം.
