കേരള ഹൈസ്പീഡ് റെയിൽവേയുമായി മെട്രോ മാൻ ഇ ശ്രീധരൻ മുന്നോട്ട്. പത്ത് ദിവസത്തിനകം പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും. യുഡിഎഫ് സർക്കാർ ഇ ശ്രീധരനെ പിന്തുണക്കുമോ എന്നത് നിർണായകമാണ്.
കെ റെയിലിന് ബദലമായി ഇ ശ്രീധരൻ അവതരിപ്പിച്ച കേരള ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ പ്രാരംഭ നടപടികളാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ഡിഎംആർസി പത്ത് ദിവസത്തിനകം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും മുഖ്യമന്ത്രി വി ഡി സതീശനും സമർപ്പിക്കും. സെപ്റ്റംബർ മാസത്തോടെ ഡിപിആർ സമർപ്പിക്കാനാണ് നീക്കം. എന്നാൽ ഡിപിആറിന്റെ ഭാഗമായി മണ്ണ് പരിശോധനയും ഭൂമിയുടെ അളവെടുക്കലുമാണ് ശേഷിക്കുന്നത്. ഇതിന് സംസ്ഥാന സർക്കാരിന്റെ കൂടി അനുമതി ആവശ്യമാണ്. കെ റെയിൽ സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഹൈസ്പീഡ് റെയിൽവേയോട് യുഡിഎഫ് സർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇ ശ്രീധരൻ.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ ദൂരമുള്ള പദ്ധതിയാണ് ഹൈസ്പീഡ് റെയിൽവേ ലക്ഷ്യമിടുന്നത്. മൂന്ന് മണിക്കൂർ 20 മിനുട്ട് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്താനാകും. കെ റെയിലിനേക്കാൾ ചെലവ് കുറവും വേഗത കൂടുതലുമുള്ളതാണ് ഹൈസ്പീഡ് റെയിൽവേ പദ്ധതി. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ഇല്ലെങ്കിലും വാക്കാൽ അനുമതി ഉണ്ടെന്നാണ് ഇ ശ്രീധരൻ പറയുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പച്ചക്കൊടി കാണിച്ചാൽ കേരളത്തിന്റെ ഗതാഗത ഭൂപടം മാറ്റിമറിക്കുന്ന പദ്ധതിയായി ഹൈസ്പീഡ് റെയിൽ മാറുമെന്ന് ഉറപ്പാണ്.
