തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലെ വിമർശനങ്ങളും അതൃപ്തിയും ശക്തമാകുന്നതിനിടെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യനില മോശമായതിനാലാണ് ഡൽഹിയിലെ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് വിശദീകരണം.കടുത്ത പനി ബാധിച്ചതിനെ തുടർന്ന് യാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചതായാണ് വിവരം. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി ടിക്കറ്റ് എടുത്തിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനായി സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ചേരുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിന്ന് വിട്ടുനിന്നത്. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഏരിയ കമ്മിറ്റി യോഗങ്ങളിലടക്കം ഇന്നും രൂക്ഷ വിമർശനമാണ് ഉയർന്നത്.21ന് ഡൽഹിയിലെത്തുമെന്ന വിവരം അനുസരിച്ച് കേരള ഹൗസിൽ മുറിയും ബുക്ക് ചെയ്തിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളും കടുത്ത പനിയും കാരണം യാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചതോടെ നിർണായക യോഗത്തിൽ നിന്ന് പിണറായി വിട്ടുനിൽക്കുകയായിരുന്നു.കേരളത്തില്‍ തിരിച്ചടിക്ക് കാരണം ഭരണ വിരുദ്ധ വികാരം അല്ലെന്നാണ് കേന്ദ്ര കമ്മറ്റിക്ക് മുന്നില്‍ വച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാറാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകോപിച്ചത് തിരിച്ചടിയായി. ബിജെപി വോട്ടുകളും യുഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടു.വിമതര്‍ പാര്‍ട്ടിയെ വഞ്ചിച്ചു. ഇവര്‍ പാര്‍ട്ടിക്കെതിരെ ആസൂത്രിതമായ നീക്കം നടത്തി. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കൂട്ടായ ഉത്തരവാദിത്തമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. കേരളത്തില്‍ നിന്നും രണ്ട് അംഗങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.കേരള ഘടകം ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. അമിത ആത്മവിശ്വാസം തിരിച്ചടിയായോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കര്‍ശനമായ തെറ്റ് തിരുത്തല്‍ നടപടികള്‍ വേണം. നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണം എന്നും ചര്‍ച്ചയില്‍ നിര്‍ദേശം വന്നു. ബംഗാള്‍, തമിഴ്‌നാട് അംഗങ്ങളില്‍ നിന്നാണ് വിമര്‍ശനമുണ്ടായത്.
