ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. ബത്തേരി സ്വദേശിയായ ഹൈനസിനെതിരെയാണ് 20 വയസുള്ള യുവതി പരാതി നൽകിയത്. മഡിവാള പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്ന് ഡിസിപിയെ സമീപിച്ചതോടെയാണ് കേസെടുക്കാൻ തയ്യാറായത്. ഇപ്പോഴും ഭീഷണി നേരിടുന്നതായും യുവതി ആരോപിക്കുന്നു.
ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം. മഡിവാളയിൽ സുഹൃത്തുക്കളുടെ കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു യുവതി. കഫെ തുടങ്ങാൻ വേണ്ട സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്തയാളാണ് കേസിലെ ആരോപണവിധേയനായ ഹൈനസ്. ലാഭകരമല്ലാത്തതിനാൽ വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് കഫെയുടെ അടുത്തുള്ള സുഹൃത്തുക്കളുടെ വീട്ടിൽ യുവതി എത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അവിടെ വിശ്രമിക്കുന്നതിനിടെയാണ് ഹൈനസ് ലൈംഗികാതിക്രമം നടത്തിയത്. പിറ്റേന്ന് പരാതി നൽകാൻ മഡിവാള സ്‌റ്റേഷനിൽ എത്തിയപ്പോൾ മോശം സമീപനമായിരുന്നു എന്നും യുവതി പറയുന്നു. പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു.
രണ്ട് ദിവസം മുമ്പാണ് വിഷയം ചൂണ്ടിക്കാട്ടി ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് ഡിസിപിക്ക് യുവതി പരാതി നൽകിയത്. തുടർന്ന് കേസെടുക്കാൻ തയ്യാറായെങ്കിലും ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. ഇപ്പോഴും ഭീഷണിയെ ഭയന്ന് ഒളിവിൽ കഴിയേണ്ട ഗതികേടാണ് പെൺകുട്ടിക്കുള്ളത്.
