തമിഴ്നാട്ടിൽ ടിവികെ സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാർ. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവർ മന്ത്രിമാരാകും.ഭരണത്തിൽ പങ്കാളികളാകുന്ന സഖ്യകക്ഷികൾക്കും പിന്തുണ നൽകുന്ന ഗ്രൂപ്പുകൾക്കും അർഹമായ പ്രാധാന്യം നൽകുമെന്ന വിജയിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മന്ത്രിസഭാ വിപുലീകരണം.. മന്ത്രി ചർച്ചകളിലെ പ്രത്യേകത 59 വർഷങ്ങൾക്ക് ശേഷം രണ്ട് കോൺഗ്രസ് മന്ത്രിമാർ തമിഴ്നാട് നിയമസഭയിൽ ഉണ്ടാകുന്നു എന്നതാണ്. 1967ന് ശേഷം ആദ്യമായാണ് തമിഴ്‌നാട് സര്‍ക്കാരില്‍ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്.കോൺഗ്രസ്, മുസ്ലിം ലീഗ്, വിസികെ പാർട്ടികളെ മന്ത്രിസഭയിലേയ്ക്ക് ടിവികെ ക്ഷണിച്ചിരുന്നു. പാർട്ടിയുടെ ഉന്നതതല യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന് വിസികെ അറിയിച്ചു. മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല.
അതേസമയം എഐഎഡിഎംകെ -എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിയ്ക്കുമെന്ന് ഇടത് പാർട്ടികളും വിസികെയും പ്രഖ്യാപിച്ചു. എഐഎഡിഎംകെ മന്ത്രിസഭയിൽ അംഗമാകില്ലെന്ന് വിടുതലൈ സിരുത്തൈകൾ കക്ഷി അധ്യക്ഷൻ തിരുമാവലവൻ പറഞ്ഞു.എഐഎഡിഎംകെയിൽ നിന്ന് അകന്ന് പിന്തുണ പ്രഖ്യാപിച്ച എസ്.പി വേലുമണി വിഭാഗത്തിന് അഞ്ച് കാബിനറ്റ് പദവികൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാരിനെ പിന്തുണയ്ക്കുന്ന മറ്റ് ചില ചെറിയ പാർട്ടികളും ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് വിജയിയുടെ മനസിലെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.
