സംസ്ഥാനത്തെ പാഠപുസ്തക വിതരണം ഈ മാസം 29നകം പൂർത്തിയാക്കാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം പിഎം ശ്രീ വിഷയത്തിൽ നിലവിലെ സ്ഥിതി എങ്ങനെയാണെന്ന് നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ഇന്നലെ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം. 80% പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ബാക്കി പുസ്തകങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. പ്രധാനപ്പെട്ട പുസ്തകങ്ങളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൂർത്തീകരിക്കാനുള്ള 20% പുസ്തകങ്ങൾ ആക്ടിവിറ്റി പുസ്തകങ്ങൾ ആണെന്നും യോഗം അവലോകനം ചെയ്തു. പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗതി ദിനംപ്രതി നിരീക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. അതേസമയം പിഎം ശ്രീ വിഷയവും യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി. പിഎം ശ്രീ ഇല്ലെങ്കിൽ പണം കിട്ടുന്നതിലെ ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് മന്ത്രി ഉദ്യാഗസ്ഥരോട് ചോദിച്ചറിഞ്ഞു. നിലവിലെ സ്ഥിതി എങ്ങനെയാണെന്ന് നിരീക്ഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. അതേസമയം പാഠപുസ്തക വിതരണത്തിൽ പ്രതിസന്ധി നേരിട്ടാൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം.
