കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ വിവിധ വിഷയങ്ങളിലെ വെളിപ്പെടുത്തലുകളുമായി മുൻ കോൺഗ്രസ് നേതാവ് കൂടിയായ പ്രൊഫസർ കെ വി തോമസ്. ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിലാണ്,’ ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തിയുള്ള പരാമർശങ്ങൾ. കേരള, ദേശീയ, രാഷ്ട്രീയ വിഷയങ്ങളും, കോൺഗ്രസ് പാർട്ടിയിലെ വടംവലികളും ഉൾപ്പെടുത്തിയ തുറന്നെഴുത്താണ് പുസ്തകം.
2001ലെ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ കെ കരുണാകരന് താത്പര്യമുണ്ടായിരുന്നെങ്കിലും സോണിയ ഗാന്ധി ഇടപെട്ടാണ് അത് ഒഴിവാക്കിയതെന്ന് കെ വി തോമസ് പുസ്തകത്തിൽ പറയുന്നു. സോണിയക്ക് ഇതിൽ താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ ലീഡറും സോണിയ ഗാന്ധിയും തമ്മിൽ അകൽച്ചയിലായി.
എ കെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്ന കാലം. ഫയലുകളുമായി മന്ത്രിസഭാ യോഗത്തിന് മുമ്പ് കെ കരുണാകരനെ കാണണമെന്ന് നിർദേശം വന്നു. എന്നാൽ അത് ശരിയാണെന്ന് തോന്നാത്തതിനാൽ പറ്റില്ലെന്ന് നിലപാടെടുത്തു. ഇതോടെ ലീഡറും തന്നോട് അകന്നു.
കെ മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കിയത് സോണിയ ഗാന്ധിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. സുഗമമായ മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടിയാണ് അന്ന് അത്തരമൊരു തീരുമാനമെടുത്തത്. കെപിസിസിയുടെ പ്രവർത്തനത്തിന് എക്സൈസ് വകുപ്പാണ് പലപ്പോഴും സാമ്പത്തിക സഹായം എത്തിക്കുന്നത്. താൻ അവിഹിതമായ ഒന്നും ചെയ്തിട്ടില്ലെങ്കിലും മദ്യപാനികളോട് ഉദാര സമീപനം വേണം എന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. പുതിയ ബാർ തുടങ്ങാനും മദ്യവില കൂട്ടാനും വലിയ സമ്മർദം ഉണ്ടായി. തനിക്ക് സീറ്റ് നിഷേധിച്ചപ്പോൾ ഇടതുപാർട്ടികളുമായി ചേർന്ന് എറണാകുളത്ത് മത്സരിക്കാൻ തീരുമാനിച്ചതാണ്. സോണിയ ഗാന്ധി ഇടപെട്ട് പിന്തിരിപ്പിച്ചതിനാലാണ് മത്സരിക്കാതിരുന്നത് എന്നും കെ വി തോമസ് പുസ്തകത്തിൽ പറയുന്നു. സത്യസന്ധമായ വസ്തുതകളാണ് പുസ്തകത്തിൽ ഉള്ളതെന്നാണ് കെ വി തോമസിന്റെ വാദം. ഇതിനപ്പുറം ഡെൽഹി രാഷ്ട്രീയത്തിലെയും അധികാര ഇടനാഴിലെയും നിരവധി കാര്യങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
