സംസ്ഥാനത്ത് ആഞ്ഞുവീശിയ യുഡിഎഫ് കൊടുങ്കാറ്റ് കണ്ണൂരിലെ ഉൾപ്പെടെ ഇടതുകോട്ടകളാണ് തകർത്തത്. കണ്ണൂരിലെ സിപിഐഎമ്മിന്റെ കരുത്തുറ്റ കോട്ടകളിലൊന്നായ തളിപ്പറമ്പിലും വൻ പരാജയമാണ് പാർട്ടി നേരിട്ടത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടയാളാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദൻ. ഇതേ ഗോവിന്ദൻ തന്നെ ശ്യാമളയെ പരാജയപ്പെടുത്തിയതോടെ സിപിഐഎം നേരിട്ടത് മണ്ഡലചരിത്രത്തിലെ കനത്ത തോൽവി. 1970ന് ശേഷം ആദ്യമായാണ് തളിപ്പറമ്പിൽ സിപിഐഎം തോൽക്കുന്നത്.
തളിപ്പറമ്പ് എംഎൽഎയായിരുന്ന എം വി ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി കെ ശ്യാമളയെ നിർദേശിച്ചതാണ് ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണമായത്. ഇതിന്റെ തുടർച്ചയായാണ് ടി കെ ഗോവിന്ദൻ പരസ്യപ്രതികരണം നടത്തിയതും പിന്നീട് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതും. എം വി ഗോവിന്ദനും ശ്യാമളയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് അന്ന് ടി കെ ഗോവിന്ദൻ ഉന്നയിച്ചത്. തളിപ്പറമ്പിലെ വിമതനീക്കം നിരീക്ഷിക്കുകയായിരുന്ന കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കിയാണ് പാർട്ടിക്കെതിരെ രംഗത്തെത്തിയത്. അന്തിമ പട്ടിക അംഗീകരിച്ച ജില്ലാ കമ്മിറ്റി യോഗത്തിലും മണ്ഡലം യോഗത്തിലും ടി കെ ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല.
ബന്ധുത്വം പരിഗണിച്ചല്ല ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന് വിശദീകരിച്ചാണ് സിപിഐഎം പ്രതിരോധിച്ചത്. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനങ്ങൾ, ചുമതലകൾ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി കെ ശ്യാമളയും സ്ഥാനാർഥിയായതെന്നാണ് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വിശദീകരിച്ചത്. പി കെ ശ്യാമള ഏറെ കാലമായി കമ്മ്യൂണിസ്റ്റ് പൊതുജീവിതമുള്ള നേതാവാണ്. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എന്നീ ചുതലകൾ നിർവഹിച്ചിരുന്നതായും രാഗേഷ് ചൂണ്ടിക്കാട്ടി.
ടി കെ ഗോവിന്ദൻ തെരഞ്ഞെടുപ്പിലും ജയിച്ച് കയറിയതോടെ കനത്ത പ്രഹരമാണ് സിപിഐഎമ്മിനേറ്റത്. പാർട്ടിയുടെ വിശദീകരണം അണികൾക്കുൾപ്പെടെ എത്രത്തോളം ബോധ്യപ്പെട്ടെന്നുള്ള കാര്യം പാർട്ടി തന്നെ പരിശോധിക്കേണ്ടിവരും എന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്
